നേരത്തേ പ്രഖ്യാപിച്ച ₹1,000 കോടിയിൽ നിന്ന് നിക്ഷേപം ഉയർത്തി
ധാരണാപത്രം ഒപ്പുവച്ചത് രണ്ട് വൻകിട പദ്ധതികൾക്ക്
കൊച്ചി: തെലങ്കാനയ്ക്കായി ആയിരം കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചിരുന്ന കിറ്റെക്‌സ്, അത് 2,400 കോടി രൂപയായി ഉയർത്തി. വാറങ്കലിലെ കകാതിയ മെഗാ ടെക്‌സ്‌റ്റൈൽ പാർക്ക്, ഹൈദരാബാദിന് സമീപം സീതാറാംപൂരിലെ ഇൻഡസ്‌ട്രിയൽ പാർച്ച് എന്നിവിടങ്ങിലാണ് നിക്ഷേപം നടത്തുന്നത്. ഇതു സംബന്ധിച്ച ധാരണാപത്രം കഴിഞ്ഞദിവസം കിറ്റെക്‌സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്‌ടർ സാബു എം. ജേക്കബ്ബും തെലങ്കാന വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജയേഷ് രഞ്ജനും ഒപ്പുവച്ചിരുന്നു.
തെലങ്കാനയിലെ മികച്ച വ്യവസായസൗഹൃദ അന്തരീക്ഷവും നിക്ഷേപകരോടുള്ള സമീപനവും പരിഗണിച്ചാണ് നിക്ഷേപം ഉയർത്തിയതെന്ന് ഹൈദരാബാദിൽ നടന്ന ചടങ്ങിൽ സാബു എം. ജേക്കബ് പറഞ്ഞു. നിക്ഷേപമാണോ തൊഴിലവസരമാണോ ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് 'തൊഴിലാണ് വേണ്ടതെന്ന" തെലങ്കാന വ്യവസായമന്ത്രി കെ.ടി. രാമറാവുവിന്റെ മറുപടിയാണ് നിക്ഷേപം ഉയർത്താൻ കിറ്റെക്‌സിനെ പ്രചോദിപ്പിച്ചത്. തെലങ്കാനയോടും ജനങ്ങളോടുമുള്ള കെ.ടി. രാമറാവുവിന്റെ ആത്മസമർപ്പണവും പ്രതിബദ്ധതയുമാണ് ആ മറുപടി വ്യക്തമാക്കുന്നതെന്നും സാബു ജേക്കബ് പറഞ്ഞു.
ചടങ്ങിൽ മന്ത്രി കെ.ടി.രാമറാവുവിന് പുറമേ മന്ത്രിമാരായ പി.സബിത ഇന്ദിര റെഡ്ഡി, എറബെല്ലി ദയാക്കർ റാവു, ഹൈദരാബാദ് മേയർ ഗന്വാൾ വിജയലക്ഷ്മി, കിറ്റെക്സ് വൈസ് പ്രസിഡന്റുമാരായ ക്രിസ്റ്റ്യൻ സ്ട്രാം, ഹർകിഷൻ സിംഗ് സോധി, ഡയറക്ടർ തോമസ് ചെറിയാൻ, ജനറൽ മാനേജർ സജി കുര്യൻ, അസിസ്റ്റന്റ് ജനറൽ മാനേജർ മനോജ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു.
കേരളത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ തുടർച്ചയായ പരിശോധനകളിൽ പ്രതിഷേധിച്ച് 3,500 കോടി രൂപയുടെ നിക്ഷേപപദ്ധതികളിൽ നിന്ന് പിന്മാറിയാണ് കിറ്റെക്‌സ് തെലങ്കാനയിലേക്ക് പറന്നത്. തെലങ്കാന ഉൾപ്പടെ ഒട്ടേറെ സംസ്ഥാനങ്ങളും ശ്രീലങ്ക, യു.എ.ഇ., ബഹ്‌റിൻ, മൗറീഷ്യസ്, ബംഗ്ളാദേശ് തുടങ്ങിയവയും നിക്ഷേപത്തിനായി കിറ്റെക്‌സിനെ ക്ഷണിച്ചിരുന്നു.
22,000 തൊഴിൽ
നേരത്തേ 4,000 പേർക്ക് തൊഴിലേകുന്ന പദ്ധതിയാണ് കിറ്റെക്‌സ് പ്രഖ്യാപിച്ചിരുന്നത്. നിക്ഷേപം ഉയർത്തിയതോടെ 22,000 പേർക്ക് നേരിട്ടും 18,000 പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും. 85 ശതമാനം തൊഴിലും വനിതകൾക്കാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |