SignIn
Kerala Kaumudi Online
Thursday, 25 April 2024 5.09 PM IST

കിറ്റെക്‌സ്: തെലങ്കാനയിൽ രണ്ട് അപ്പാരൽ പാർക്കുകൾ

kitex

കൊച്ചി: തെലങ്കാനയിലെ രണ്ടു വ്യവസായ പാർക്കുകളിൽ 350 ഏക്കറിൽ നടപ്പാക്കുന്ന പദ്ധതികളിൽ ഒന്നര വർഷത്തിനകം ഉത്പാദനം ആരംഭിക്കുമെന്ന് കിറ്റെക്‌സ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സാബു എം. ജേക്കബ് പറഞ്ഞു. കേരളത്തിൽ ആസൂത്രണം ചെയ്ത അപ്പാരൽ പാർക്ക്, മദേഴ്സ് യൂണിറ്റ് എന്നിവയാണ് തെലങ്കാനയിൽ നടപ്പാക്കുക. വസ്ത്രനിർമ്മാണത്തിന് പുറമെ മറ്റു മേഖലകളിലും നിക്ഷേപത്തിന് പദ്ധതിയുണ്ട്.

വാറങ്കൽ ജില്ലയിലെ കകാതിയ മെഗാ ടെക്സ്റ്റൈൽസ് പാർക്കിൽ 100 ഏക്കറിലും ചന്ദൻവള്ളി ഇൻഡസ്ട്രിയൽ പാർക്കിൽ 200 ഏക്കറിലുമാണ് പദ്ധതികൾ. നൂൽ നിർമ്മാണം മുതൽ കയറ്റുമതിക്കുവരെ സജ്ജമായ യൂണിറ്റുകളാണ് സ്ഥാപിക്കുക. 2020ൽ കൺസൾട്ടൻസി സ്ഥാപനമായ കെ.പി.എം.ജി തയ്യാറാക്കിയ വിശദമായ പദ്ധതി റിപ്പോർട്ട് പ്രകാരമുള്ളതാണ് പദ്ധതികൾ.

കിറ്റെക്‌സ് മദേഴ്സ് യൂണിറ്റ് പദ്ധതിയാണ് ആദ്യം നടപ്പാക്കുക. ഗ്രാമങ്ങളിൽ ചെറിയ യൂണിറ്റുകൾ സ്ഥാപിക്കും. ഗ്രാമീണ സ്ത്രീകൾക്ക് അവിടെ ജോലി ചെയ്യാം. കിറ്റെക്‌സ് നൽകുന്ന വസ്തുക്കൾ ഉപയോഗിച്ച് ഇവർ വസ്ത്രം തയ്ക്കണം. വീടിനടുത്ത് തന്നെ ഗ്രാമീണർക്ക് ജോലി ലഭ്യമാക്കാനാണ് കേരളത്തിനായി പദ്ധതി തയ്യാറാക്കിയത്. തെലങ്കാനയിൽ നൂറു ഗ്രാമങ്ങളിൽ യൂണിറ്റ് സ്ഥാപിക്കും. തയ്യലിന് കെട്ടിടങ്ങൾ സർക്കാർ നിർമ്മിച്ചുനൽകും. മെഷിൻ സ്ഥാപിച്ചാലുടൻ പ്രവർത്തനം ആരംഭിക്കാം.

മൂന്നു പദ്ധതികൾക്കുമായി 1,000 കോടി രൂപ രണ്ടുവർഷത്തിനകം നിക്ഷേപിക്കും. സ്ഥലം ഏറ്റെടുക്കൽ രണ്ടാഴ്ചയ്ക്കകം പൂർത്തിയാക്കും. ധാരാണാപത്രം ഒപ്പിട്ടാലുടൻ നിർമ്മാണം ആരംഭിക്കാൻ അനുമതി ലഭിച്ചതായി കിഴക്കമ്പലത്തെ കിറ്റെക്‌സ് ആസ്ഥാനത്ത് അദ്ദേഹം 'കേരളകൗമുദി"യോട് പറഞ്ഞു.

തെലങ്കാന നിവാസികൾക്കാണ് തൊഴിൽ ലഭിക്കുക. തൊഴിലാളികൾക്കുള്ള പരിശീലനത്തിന്റെ ചെലവ് സർക്കാർ വഹിക്കും. തൊഴിലാളികൾക്ക് പാർക്കിലെത്താൻ വാഹനസൗകര്യവും താമസസൗകര്യവും സർക്കാർ ഒരുക്കും.

മറ്റു വാഗ്ദാനങ്ങൾ

 നിക്ഷേപത്തിന് സർക്കാർ റിബേറ്റ്. ₹1,000 കോടി നിക്ഷേപത്തിന് ₹250 കോടി വരെ റിബേറ്റ്.

 കെട്ടിടനിർമ്മാണം മുതൽ ഉത്പാദനം വരെ സർക്കാർ ഉദ്യോഗസ്ഥർ ഒപ്പമുണ്ടാകും

 പത്തുവർഷം സംസ്ഥാന ജി.എസ്.ടി അടയ്ക്കേണ്ട

 വൈദ്യുതിയും വെള്ളവും തടസപ്പെടില്ല

 കണ്ടെയ്‌നറുകൾ തുറമുഖത്തേക്ക് സഞ്ചരിക്കുന്ന അധികദൂരത്തിന്റെ ചെലവ് സർക്കാർ വഹിക്കും

 മാലിന്യസംസ്കരണ പ്ളാന്റ് നിർമ്മാണവും ചെലവും സർക്കാർ ഏറ്റെടുക്കും

 അനുമതികൾ സ്ഥലത്തുതന്നെ. ഓഫീസുകൾ കയറിയിറങ്ങേണ്ട

 രാഷ്ട്രീയ, ഉദ്യോഗസ്ഥ ഇടപെടലുണ്ടാകില്ല. തർക്കമുണ്ടായാൽ ഉടൻ പരിഹാരം

''അടുത്ത സന്ദർശനത്തിൽ വ്യവസായമന്ത്രി കെ.ടി. രാമറാവുവും വാറങ്കൽ മേഖലയിലെ മൂന്ന് കളക്ടർമാരും ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ കകാതിയ പാർക്കിൽ രണ്ടുദിവസം താമസിച്ച് തുടർചർച്ചകൾ നടത്താമെന്ന് അറിയിച്ചിട്ടുണ്ട്. ബാക്കി കാര്യങ്ങൾ അന്ന് തീരുമാനിക്കും""

സാബു എം. ജേക്കബ്

ചെയർമാൻ, കിറ്റെക്‌സ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, KITEX AT TELENGANA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.