കോഴിക്കോട്: സ്വർണാഭരണങ്ങൾക്ക് ഹാൾമാർക്ക് യുണീക്ക് ഐഡന്റിഫിക്കേഷൻ (എച്ച്.യു.ഐ.ഡി) നിർബന്ധമാക്കിയ കേന്ദ്രസർക്കാർ തീരുമാനത്തെ കേരള ജുവലേഴ്‌സ് ഫെഡറേഷൻ (കെ.ജെ.എഫ്) സ്വാഗതം ചെയ്‌തു. രാജ്യത്തെ എല്ലാ ജില്ലകളിലും പദ്ധതി വ്യാപിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയലിന് അയച്ച കത്തിൽ കെ.ജെ.എഫ് ജനറൽ സെക്രട്ടറി എം.പി. അഹമ്മദ് ആവശ്യപ്പെട്ടു.
സ്വർണാഭരണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കൻ ഏറ്റവും ഫലപ്രദമാണ് ബി.ഐ.എസിന്റെ എച്ച്.യു.ഐ.ഡി മാർക്കിംഗ്. രാജ്യത്ത് പ്രതിവർഷം 800 ടൺ സ്വർണം ഉപയോഗിക്കുന്നുണ്ടെന്നാണ് ബി.ഐ.എസിന്റെ കണക്ക്. ഇതിന്റെ 80 ശതമാനവും ആഭ്യന്തര വിപണിയിൽ ആഭരണ നിർമ്മാണത്തിനാണ്. ഭൂരിഭാഗം ഉപഭോക്താക്കൾക്കും ഇതുവരെ വാങ്ങുന്ന സ്വർണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ കഴിഞ്ഞിരുന്നില്ല. എച്ച്.യു.ഐ.ഡി ഗുണനിലവാരം ഉറപ്പാക്കുമെന്ന് മാത്രമല്ല, ഏത് സമയവും പണമാക്കാവുന്ന നിക്ഷേപമായി സ്വർണത്തെ മാറ്റുകയും ചെയ്യും.
സ്വർണത്തിന്റെ ഉറവിടം കണ്ടെത്താനും ഉപഭോക്താവിന്റെ കൈയിലെത്തുംവരെയുള്ള നീക്കം മനസിലാക്കാനും എച്ച്.യു.ഐ.ഡി സഹായിക്കും. സ്വർണാഭരണത്തിന്റെ മുഴുവൻ പ്രക്രിയകളും സുതാര്യമാകാനും അനധികൃത ഇടപാടുകൾ നിലയ്ക്കാനും ഇതുപകരിക്കും. ഉപഭോക്തൃവിശ്വാസം ആർജിച്ച് വിപണി മെച്ചപ്പെടുകയും സർക്കാരിന്റെ നികുതിവരുമാനം ഉയരുകയും ചെയ്യും. ലോകത്ത് ഉയർന്ന നിലവാരമുള്ള സ്വർണത്തിന്റെ പ്രധാന കേന്ദ്രമായി ഇന്ത്യയെ മാറ്റാൻ ഈ പരിഷ്‌കാരം കൊണ്ടുകഴിയും. ലണ്ടൻ ബുള്ള്യനെ പോലെ ഇന്ത്യൻ സ്‌റ്റാൻഡേർഡ് സ്വർണ ബാറുകൾ പുറത്തിറക്കാനും നമുക്ക് കഴിയുമെന്ന് എം.പി. അഹമ്മദ് പറഞ്ഞു.
വേണം, എല്ലാ ജില്ലകളിലും
ഹാൾമാർക്കിംഗ് സെന്റർ
ഓരോ ജില്ലയിലും ഒരു ബി.ഐ.എസ് ഹാൾമാർക്കിംഗ് സെന്ററെങ്കിലും വേണം. സർക്കാർ നിർദേശിക്കുന്ന നിലവാരം പാലിച്ച്, ഹാൾമാർക്കിംഗ് സെന്ററുകൾ തുടങ്ങാൻ വലിയ ജുവലറികൾക്ക് അനുമതി നൽകുന്നത് നിലവിലുള്ള പോരായ്മകൾ പരിഹരിക്കാൻ സഹായിക്കുമെന്ന് എം.പി. അഹമ്മദ് പറഞ്ഞു. സ്വർണത്തിന്റെ ഇറക്കുമതി തീരുവയും മറ്റു നികുതികളും കുറയ്ക്കുകയും വേണണെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |