ചരക്കുനീക്കത്തിന് പുതിയ ഡിസ്കൗണ്ട് സ്കീം
ആഴംകൂട്ടാനും പദ്ധതി
കൊച്ചി: ചരക്കുനീക്കത്തിൽ കഴിഞ്ഞ സാമ്പത്തികവർഷം (2021-22) പുത്തൻ റെക്കാഡ് കുറിച്ച കൊച്ചി തുറമുഖം കൂടുതൽ നേട്ടത്തിനായി പ്രത്യേക ഡിസ്‌കൗണ്ട് പദ്ധതിക്ക് തുടക്കമിട്ടു. കഴിഞ്ഞമാസം വരെ വെസലുകളുടെ (ചരക്കുകപ്പൽ) സർവീസിന്റെ എണ്ണം കണക്കാക്കിയായിരുന്നു ഫീസിനങ്ങളിൽ ഡിസ്കൗണ്ട്. ഈമാസം മുതൽ ഇത് ചരക്ക് അധിഷ്‌ഠിതമാക്കി.
ഒറ്റ സർവീസിൽ 251 മുതൽ 500 വരെ ടി.ഇ.യു (ട്വന്റി ഫുട് ഇക്വിവലന്റ് യൂണിറ്റ്) കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യുന്ന വെസലുകൾക്ക് ഫീസിനത്തിൽ 60 ശതമാനം കൺസഷൻ ലഭിക്കും. 501 മുതൽ 750 വരെ ടി.ഇ.യുവിന് 75 ശതമാനവും 751 മുതൽ 900 വരെ 80 ശതമാനവും 900നുമേൽ ടി.ഇ.യുവിന് 85 ശതമാനവുമാണ് കൺസഷൻ.
സർവീസ് കണക്കാക്കി ഡിസ്കൗണ്ട് നൽകിയിരുന്നപ്പോൾ മറ്റ് തുറമുഖങ്ങളിലെ തിരക്കോ അസൗകര്യങ്ങളോ മൂലം 'അടിയന്തരമായി" കൊച്ചിവഴി ചരക്കുനീക്കം നടത്തുന്ന വെസലുകൾക്ക് ഡിസ്കൗണ്ട് ലഭിച്ചിരുന്നില്ല. നിലവിൽ ശ്രീലങ്കയിലെ പ്രതിസന്ധിമൂലം അവിടെനിന്ന് ഒട്ടേറെ ചരക്കുകപ്പലുകൾ കൊച്ചിയിലേക്ക് ശ്രദ്ധമാറ്റുന്നുണ്ട്. ഇവരെ ആകർഷിക്കുകകൂടി ലക്ഷ്യമിട്ടാണ് കാർഗോ (ചരക്ക്) അധിഷ്‌ഠിതമായി ഡിസ്കൗണ്ട് സ്കീം മാറ്റിയത്.
വലിയ കപ്പലുകൾക്കായി
ഇനി പുതിയ ആഴം
ഇന്ത്യൻ തുറമുഖങ്ങളുടെ, പ്രത്യേകിച്ച് കൊച്ചിയുടെ ബദ്ധഎതിരാളിയായ കൊളംബോ തുറമുഖത്തെ ആഴം 18 മീറ്ററാണ്. കൊച്ചിയുടേത് 14.5 മീറ്റർ. വമ്പൻ ചരക്കുകപ്പലുകളെയും കൊച്ചിയിലെത്തിക്കാനായി ആഴം വർദ്ധിപ്പിക്കാനുള്ള പദ്ധതി ഷിപ്പിംഗ് മന്ത്രാലയം ആലോചിക്കുന്നുണ്ട്.
'സാഗർമാല" പദ്ധതിയിൽ ഉൾപ്പെടത്തി 300-350 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുക. ആദ്യഘട്ടത്തിൽ ആഴം 16 മീറ്ററിലേക്ക് ഉയർത്താനുള്ള ശുപാർശയാണ് കേന്ദ്രത്തിന് മുന്നിലുള്ളതെന്ന് കൊച്ചി തുറമുഖ ട്രസ്റ്റ് ചെയർപേഴ്‌സൺ ഡോ.എം.ബീന 'കേരളകൗമുദി"യോട് പറഞ്ഞു.
''ചരക്കുനീക്കത്തിലും വെസലുകളുടെ എണ്ണത്തിലും കഴിഞ്ഞ സാമ്പത്തികവർഷം മികച്ച വളർച്ച നേടാൻ കൊച്ചി തുറമുഖത്തിന് സാധിച്ചു. ഇപ്പോൾ ശ്രീലങ്കയുടെ പ്രതിസന്ധിയും കൊച്ചിക്ക് വലിയ നേട്ടമാണ്""
ഡോ.എം.ബീന,
ചെയർപേഴ്‌സൺ,
കൊച്ചി തുറമുഖ ട്രസ്‌റ്റ്
റെക്കാഡ് നേട്ടം
കഴിഞ്ഞവർഷം (2021-22) കൊച്ചി തുറമുഖംവഴി 34.55 മില്യൺ മെട്രിക് ടൺ ചരക്ക് കടന്നുപോയി. ഇത് റെക്കാഡാണ്. 2020-21നേക്കാൾ 9.67 ശതമാനമാണ് വർദ്ധന. ഡി.പി.വേൾഡിന് നിയന്ത്രണച്ചുമതലയുള്ള വല്ലാർപാടം അന്താരാഷ്‌ട്ര കണ്ടെയ്‌നർ ട്രാൻസ്ഷിപ്പ്‌മെന്റ് ടെർമിനൽ (ഐ.സി.ടി.ടി) 7.36 ലക്ഷം ടി.ഇ.യു കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്‌തു; വളർച്ച 6.65 ശതമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |