ഇന്ത്യ ഇന്റർനാഷണൽ ട്രേഡ് ഫെയറിൽ ₹37.91 ലക്ഷം വിറ്റുവരവ്
കൊച്ചി: കേരളത്തിന് പുറത്തും മികച്ച പ്രിയം നേടി കുടുംബശ്രീ സംരംഭകരുടെ ഉത്‌പന്നങ്ങൾ. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെയും ഇന്ത്യ ട്രേഡ് പ്രൊമോഷൻ കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ ഇന്റർനാഷണൽ ട്രേഡ് ഫെയറിൽ (ഐ.ഐ.ടി.എഫ്) 37.91 ലക്ഷം രൂപയുടെ വിറ്റുവരവാണ് കുടുംബശ്രീ സംരംഭങ്ങൾ നേടിയത്.
ഐ.ഐ.ടി.എഫിലെ കേരള പവലിയനിലെ കുടുംബശ്രീ കൊമേഴ്‌സ്യൽ സ്റ്റാളിൽ വയനാട്, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിലെ സംരംഭകരുടെ ഉത്പന്നങ്ങൾ വില്പനയ്‌ക്കെത്തിച്ചു. ഇതുവഴി 10.06 ലക്ഷം രൂപ ലഭിച്ചു. മേളയിലെ ഫുഡ്കോർട്ടിൽ തൃശൂർ, മലപ്പുറം ജില്ലകളിലെ കേറ്ററിംഗ് യൂണിറ്റുകൾ തനത് കേരള വിഭവങ്ങൾ അവതരിപ്പിച്ചതിലൂടെ 6.43 ലക്ഷം രൂപ നേടി. മേളയുടെ ഭാഗമായുള്ള 'സരസ് മേളയിൽ" പാലക്കാട്, ഇടുക്കി, മലപ്പുറം, തൃശൂർ ജില്ലകളിൽ നിന്നുള്ള സംരംഭകർ പങ്കെടുത്തു; ഇവർ 21.41 ലക്ഷം രൂപ സ്വന്തമാക്കി.
2002 മുതൽ കുടുംബശ്രീ ഐ.ഐ.ടി.എഫിൽ പങ്കെടുക്കുന്നുണ്ട്. ഓണത്തിനും മറ്റുമായി വിപണനമേളകൾ സംഘടിപ്പിക്കുന്നതുപോലെ പ്രധാനപ്പെട്ട വ്യാപാരമേളകളിലും സാധാരണക്കാരായ സ്ത്രീകളെ പങ്കെടുപ്പിച്ച് അവരുടെ ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്താനുള്ള അവസരമൊരുക്കുകയാണ് ലക്ഷ്യം.
മികവുറ്റ പ്രവർത്തനങ്ങൾക്കുള്ള പ്രചോദനം
''കുടുംബശ്രീ സംരംഭകർക്ക് ഉത്പന്നങ്ങൾ വിറ്റഴിക്കാൻ ഫലപ്രദമായ ഇടപെടലുകൾ നടത്താറുണ്ട്. ഇത്തരം അവസരങ്ങൾ കുടുംബശ്രീ ഇനിയും ഒരുക്കും. കൊവിഡ് പ്രതിസന്ധിയിലായ പ്രവർത്തകർക്ക് ഈ വിപണന മേള ഏറെ പ്രതീക്ഷ നൽകിയിട്ടുണ്ട്""
പി.ഐ. ശ്രീവിദ്യ,
എക്‌സിക്യുട്ടീവ് ഡയറക്ടർ, കുടുംബശ്രീ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |