കൊച്ചി: ലക്ഷ്യമിട്ടതിനേക്കാൾ മൂന്ന് മടങ്ങ് അപേക്ഷകൾ സ്വന്തമാക്കി എൽ.ഐ.സിയുടെ പ്രാരംഭ ഓഹരിവില്പനയ്ക്ക് (ഐ.പി.ഒ) സമാപനം. ഇന്ത്യയിലെ ഏറ്റവും വലിയ ഐ.പി.ഒയെന്ന പട്ടംകൂടി ചൂടിയ ഓഹരിവില്പനയിലൂടെ കേന്ദ്രത്തിന്റെ കീശയിലെത്തുന്നത് 20,557 കോടി രൂപയാണ്. കഴിഞ്ഞവർഷം പേടിഎം സമാഹരിച്ച 18,300 കോടി രൂപയുടെ റെക്കാഡാണ് തകർന്നത്.
16.20 കോടി ഓഹരികളാണ് കേന്ദ്രം വില്പനയ്ക്കുവച്ചതെങ്കിലും 43,933.50 കോടി രൂപ മതിക്കുന്ന 47.83 കോടി ഓഹരികൾക്കുള്ള അപേക്ഷകൾ ലഭിച്ചു. യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങളിൽ നിന്ന് (ക്യു.ഐ.ബി) 2.83, സ്ഥാപനേതര നിക്ഷേപകരിൽ (എൻ.ഐ.ഐ) 2.91, സാധാരണ (റീട്ടെയിൽ) നിക്ഷേപകരിൽ നിന്ന് 1.99 എന്നിങ്ങനെ മടങ്ങ് അപേക്ഷകൾ ലഭിച്ചു.
പോളിസി ഉടമകളിൽ നിന്ന് 6 മടങ്ങും ജീവനക്കാരിൽ നിന്ന് 4.4 മടങ്ങും അപേക്ഷകൾ.
ഓഹരിയൊന്നിന് 902-949 രൂപനിരക്കിലായിരുന്നു ഐ.പി.ഒ.
ജീവനക്കാർ 45 രൂപയും പോളിസി ഉടമകൾക്ക് 65 രൂപയും ഡിസ്കൗണ്ട് നൽകി.
റീട്ടെയിൽ നിക്ഷേപകരിൽ നിന്ന് ലഭിച്ചത് 73.3 ലക്ഷം അപേക്ഷകൾ; ഇത് റെക്കാഡാണ്.
ഐ.പി.ഒയിൽ വിദേശ നിക്ഷേപകരുടെ പങ്കാളിത്തം 2 ശതമാനം മാത്രം.
ഉയർന്ന വിലയും പ്രതികൂല സാഹചര്യങ്ങളുമാണ് വിദേശ നിക്ഷേപകരെ അകറ്റിയത്.
എൽ.ഐ.സിയുടെ ലിസ്‌റ്റിംഗ് അടുത്തയാഴ്‌ചയുണ്ടാകും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |