ഉത്തരേന്ത്യയിലെ ആദ്യ ലുലുമാൾ
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്‌തു
ലക്‌നൗ: ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലക്‌നൗവിൽ ഒട്ടേറെ സവിശേഷതകളുമായി ലുലുഗ്രൂപ്പ് ഒരുക്കിയ ഷോപ്പിംഗ് മാൾ ഉപഭോക്താക്കൾക്കായി തുറന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്‌തു. നിയമസഭാ സ്‌പീക്കർ സതീഷ് മഹാന, ഉപമുഖ്യമന്ത്രി ബ്രജേഷ് പാഥക്, വ്യവസായമന്ത്രി നന്ദ് ഗോപാൽ ഗുപ്‌ത, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി എന്നിവർ സംബന്ധിച്ചു.
എക്‌സിക്യുട്ടീവ് ഡയറക്‌ടർ എം.എ.അഷ്‌റഫ് അലി, സി.ഇ.ഒ സൈഫി രൂപാവാല, ഗ്രൂപ്പ് ഡയറക്‌ടർമാരായ എം.എ.സലിം, എം.എം.അൽത്താഫ്, ഇന്ത്യ-ഒമാൻ ഡയറക്‌ടർ ആനന്ദ് റാം, ലുലു ലക്‌നൗ റീജിയണൽ ഡയറക്‌ടർ ജയകുമാർ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
₹2,000 കോടി നിക്ഷേപം
ലക്‌നൗ വിമാനത്താവളത്തിനടുത്ത് ശഹീദ് പഥിലാണ് രണ്ട് നിലകളുള്ള മാൾ. 2,000 കോടി രൂപയാണ് നിക്ഷേപം. 22 ലക്ഷം ചതുരശ്രഅടി വിസ്തീർണമുള്ള മാളിന്റെ മുഖ്യസവിശേഷത രണ്ടരലക്ഷം ചതുരശ്രഅടിയിലെ ലുലു ഹൈപ്പർമാർക്കറ്റാണ്.
ലുലു കണക്‌ട്, ലുലുഫാഷൻ, 300ലേറെ ദേശീയ-അന്തർദേശീയ ബ്രാൻഡുകൾ, 11 സ്ക്രീൻ സിനിമ, ഫുഡ്കോർട്ട് തുടങ്ങിയ ആകർഷണങ്ങളുമുണ്ട്. 3,000ലേറെ വാഹനങ്ങൾ ഉൾക്കൊള്ളുന്നതാണ് പാർക്കിംഗ് സൗകര്യം.
4
നിലവിൽ കേരളം, കർണാടക എന്നിവിടങ്ങളിലായി നാല് ഷോപ്പിംഗ് മാളുകളാണ് ലുലു ഗ്രൂപ്പിനുള്ളത്. ഇന്ത്യയിലെ സാന്നിദ്ധ്യം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ലുലു.
മണിക്കൂറുകൾ ചെലവിട്ട് യോഗി
ലക്‌നൗ മാൾ ഉദ്ഘാടനത്തിനുശേഷം എം.എ.യൂസഫലി ഓടിച്ച ഗോൾഫ് കാർട്ടിൽ കയറി മുഖ്യമന്ത്രി യോഗി ആദിത്യനാഥും മന്ത്രിമാരും ഹൈപ്പർമാർക്കറ്റ് ഉൾപ്പെടെ മാളിന്റെ ആകർഷണങ്ങൾ നേരിട്ടുകണ്ടു. ഉദ്ഘാടനശേഷം മണിക്കൂറുകൾ മാളിൽ ചെലവഴിച്ചാണ് യോഗിയും മന്ത്രിമാരും മടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |