അബുദാബി: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്ക് ഇൻഡോനേഷ്യൻ സർക്കാരിന്റെ ഉന്നത ബഹുമതികളിലൊന്നായ 'പ്രിമദുത്ത" പുരസ്‌കാരം. ഇൻഡോനേഷ്യയുടെ വാണിജ്യ, വ്യവസായ മേഖലകൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണിത്. അബുദാബി എമിറേറ്റ്‌സ് പാലസിൽ നടന്ന ചടങ്ങിൽ ഇൻഡോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ പുരസ്കാരം സമ്മാനിച്ചു.
ഇൻഡോനേഷ്യൻ വ്യാപാരമന്ത്രി മുഹമ്മദ് ലുത്ഫി, ഇൻഡോനേഷ്യയിലെ യു.എ.ഇ സ്ഥാനപതി അബ്ദുള്ള അൽ ദാഹിരി, യു.എ.ഇയിലെ ഇൻഡോനേഷ്യൻ സ്ഥാനപതി ഹുസൈൻ ബാഗിസ് തുടങ്ങിയവർ സംബന്ധിച്ചു. ഇൻഡോനേഷ്യയുടെ ഭക്ഷ്യ-ഭക്ഷ്യേതര ഉത്പന്നങ്ങൾ വൻതോതിൽ കയറ്റുമതി ചെയ്ത് രാജ്യത്തിന്റെ സമ്പദ്‌മേഖലയ്ക്ക് ഉണർവേകുകയും പൗരന്മാർക്ക് ഒട്ടേറെ തൊഴിലവസരങ്ങൾ ലഭ്യമാക്കിയതും പരിഗണിച്ചാണ് യൂസഫലിയെ ആദരിച്ചത്.
പുരസ്‌കാരം ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് യൂസഫലി പറഞ്ഞു. ഇൻഡോനേഷ്യയിൽ നിലവിൽ അഞ്ച് ഹൈപ്പർമാർക്കറ്റുകൾ ലുലുവിനുണ്ട്. അബുദാബി സർക്കാരിന്റെ കീഴിലുള്ള എ.ഡി.ക്യുവുമായി ചേർന്ന് പ്രമുഖ ടൂറിസം കേന്ദ്രമായ ബാലിയിലുൾപ്പെടെ 30 ഹൈപ്പർമാർക്കറ്റുകൾ കൂടി തുടങ്ങും. ഇ-കൊമേഴ്‌സിലും കൂടുതൽ ശ്രദ്ധചെലുത്തും. ലുലുവിന്റെ ഇൻഡോനേഷ്യയിലെ പ്രവർത്തനങ്ങളിൽ പ്രസിഡന്റ് ജോക്കോ വിഡോഡോ സംതൃപ്തി പ്രകടിപ്പിച്ചെന്നും യൂസഫലി പറഞ്ഞു. 2016ൽ ലുലുവിന്റെ ആദ്യ ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്‌തത് ജോക്കോ വിഡോഡോ ആയിരുന്നു.
ലുലുവും ഇൻഡോനേഷ്യയും
₹3,000 കോടി
ഇൻഡോനേഷ്യയിൽ ലുലു ഗ്രൂപ്പിന്റെ നിക്ഷേപം.
₹350 കോടി
ആധുനിക സൗകര്യങ്ങളുള്ള ഭക്ഷ്യസംസ്കരണ-ലോജിസ്‌റ്റിക്‌സ് കേന്ദ്രത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു; മുതൽമുടക്ക് 350 കോടി രൂപ.
ഫോട്ടോ:
ഇൻഡോനേഷ്യയുടെ ഉന്നത ബഹുമതികളിലൊന്നായ 'പ്രിമദുത്ത" പുരസ്കാരം പ്രസിഡന്റ് ജോക്കോ വിഡോഡോ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്ക് സമ്മാനിക്കുന്നു. രാജ്യത്തിന്റെ വാണിജ്യ - വ്യവസായ മേഖലകളിൽ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |