കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ കോഫീ ഷോപ്പ് ശൃംഖലയായ കഫേ കോഫീ ഡേയുടെ സ്ഥാപകനും നായകനുമായിരുന്നു വി.ജി. സിദ്ധാർത്ഥ ഹെഗ്‌ഡെ. കടത്തിൽ മുങ്ങിയ സിദ്ധാർത്ഥ, 2019 ജൂലായ് 29ന് നേത്രാവതി പുഴയുടെ ആഴങ്ങളിൽ ജീവിതം അവസാനിപ്പിച്ചപ്പോൾ ഏവരും പറഞ്ഞത് അത് കഫേ കോഫീ ഡേയുടെ കൂടി പര്യവസാനമെന്നായിരുന്നു.
''ആരെയും വഞ്ചിക്കാനോ തെറ്റിദ്ധരിപ്പിക്കാനോ ശ്രമിച്ചിട്ടില്ല. സംരംഭകനെന്ന നിലയിൽ ഞാൻ പരാജയമായിരുന്നു" എന്നാണ് സിദ്ധാർത്ഥ അത്മഹത്യാകുറിപ്പിൽ എഴുതിയത്. ലാഭകരമായ ബിസിനസ് മോഡൽ സൃഷ്‌ടിക്കാൻ കഴിഞ്ഞില്ല. ഇക്വിറ്റി നിക്ഷേപകരിൽ നിന്നും വായ്‌പകൾ നൽകിയവരിൽ നിന്നും വലിയ സമ്മർദ്ദമുണ്ട്. ആദായ നികുതി വകുപ്പിന്റെ പീഡനവും സഹിക്കാനാകുന്നില്ല - സിദ്ധാർത്ഥ കുറിച്ചു.
എന്നാൽ, തോൽവി സമ്മതിക്കാൻ സിദ്ധാർത്ഥയുടെ ഭാര്യ മാളവിക ഹെഗ്‌ഡെ ഒരുക്കമായിരുന്നില്ല. ഒരു വനിത വിചാരിച്ചാൽ കമ്പനിയെ രക്ഷിക്കാനാകുമോ എന്ന് ചോദിച്ചവരെയെല്ലാം നിശബ്ദരാക്കി, മാളവിക കമ്പനിയെ മുന്നോട്ട് നയിച്ചു.
നായികയായി മാളവിക
സിദ്ധാർത്ഥയുടെ പിൻഗാമിയായി കഫേ കോഫീ ഡേ എന്റർപ്രൈസസ് ലിമിറ്റഡിന്റെ (സി.ഡി.ഇ.എൽ) സി.ഇ.ഒ സ്ഥാനം ഏറ്റെടുത്ത മാളവിക 25,000ഓളം വരുന്ന ജീവനക്കാർക്ക് ഒരു കത്തെഴുതി. കമ്പനിയുടെ രൂപീകരണത്തിലും വളർച്ചയിലും സിദ്ധാർത്ഥ ഉയർത്തിപ്പിടിച്ച മൂല്യങ്ങളെ കൈവിടില്ലെന്ന് പറഞ്ഞ മാളവിക, കടബാദ്ധ്യത കുറയ്ക്കാൻ നടപടികളെടുക്കുമെന്ന് ഉറപ്പുനൽകി.
ഉത്പന്നവില വർദ്ധിപ്പിക്കാതെ കടഭാരം കുറയ്ക്കാൻ മാളവിക മാർഗങ്ങൾ കണ്ടെത്തി. ലാഭകരമല്ലാത്ത സ്‌റ്റോറുകൾ പൂട്ടി. അറാബിക്ക കാപ്പിയുടെ കയറ്റുമതി ഉയർത്തി. കമ്പനിയിലേക്ക് പുതിയ നിക്ഷേപകരെ ആകർഷിച്ചതും നേട്ടമായി.
കുറയുന്ന ബാദ്ധ്യത
7,200 കോടി രൂപയായിരുന്നു മാളവിക സി.ഇ.ഒ പദവി ഏറ്റെടുക്കുമ്പോൾ (2019 മാർച്ച് 31 പ്രകാരം) കമ്പനിയുടെ കടബാദ്ധ്യത. 2020 മാർച്ചിൽ ഇത് 3,100 കോടി രൂപയിലേക്കും 2021 മാർച്ചിൽ 1,731 കോടി രൂപയിലേക്കും കുറഞ്ഞു.
572 കഫേ കോഫീ ഡേ സ്‌റ്റോറുകളാണ് ഇന്ത്യയിലുള്ളത്. 333 വാല്യു എക്‌സ്‌പ്രസ് കിയോസ്‌കുകളുമുണ്ട്. വെൻഡിംഗ് മെഷീനുകൾ 36,000.
എസ്.എം. കൃഷ്‌ണയുടെ മകൾ
കർണാടക മുൻ മുഖ്യമന്ത്രി എസ്.എം. കൃഷ്‌ണയുടെ മകളാണ് മാളവിക. 1969ൽ ബംഗളൂരുവിലാണ് ജനനം. ബംഗളൂരു യൂണിവേഴ്‌സിറ്റിയിൽ നിന്ന് എൻജിനിയറിംഗ് ബിരുദം നേടിയ മാളവിക 1991ലാണ് സിദ്ധാർത്ഥയെ വിവാഹം കഴിക്കുന്നത്. ഇഷാൻ, അമർത്യ എന്നിവരാണ് മക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |