കൊച്ചി: ഫുട്‌വെയർ റീട്ടെയിൽ കമ്പനിയായ മെട്രോ ബ്രാൻഡ്സ് ലിമിറ്റഡിന്റെ പ്രാരംഭ ഓഹരി വില്പന (ഐ.പി.ഒ) പത്തിന് ആരംഭിക്കും. 14 വരെ നടക്കുന്ന ഓഹരി വില്പനയിലൂടെ 1,367 കോടി രൂപയുടെ സമാഹരണമാണ് ലക്ഷ്യമിടുന്നത്. അഞ്ചുരൂപ മുഖവിലയുള്ള ഓഹരിക്ക് 485-500 രൂപനിരക്കിലാണ് പ്രൈസ് ബാൻഡ്.
295 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലെ ഓഹരിയുടമകളുടെ 21,450,100 ഇക്വിറ്റി ഓഹരികളുമാണ് (ഓഫർ ഫോർ സെയിൽ - ഒ.എഫ്.എസ്) വിറ്റഴിക്കുന്നത്. കുറഞ്ഞത് 30 ഓഹരികൾക്കും തുടർന്ന് അതിന്റെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം. 50 ശതമാനം ഓഹരികൾ യോഗ്യരായ നിക്ഷേപകർക്കും 15 ശതമാനം സ്ഥാപനേതര നിക്ഷേപകർക്കും 35 ശതമാനം റീട്ടെയിൽ നിക്ഷേപകർക്കുമായാണ് നീക്കിവച്ചിട്ടുള്ളത്.
മെട്രോയുടെ പ്രമോട്ടർമാർക്ക് 84.02 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. പ്രമുഖ നിക്ഷേപകൻ രാകേഷ് ജുൻജുൻവാലയ്ക്ക് 14.7 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.
മെഡ്പ്ളസ് ഹെൽത്ത്
ഐ.പി.ഒ 13 മുതൽ
കൊച്ചി: മെഡ്പ്ളസ് ഹെൽത്ത് സർവീസസിന്റെ പ്രാരംഭ ഓഹരി വില്പനയ്ക്ക് (ഐ.പി.ഒ) 13ന് തുടക്കമാകും. രണ്ടുരൂപ മുഖവിലയുള്ള ഓഹരിക്ക് 780-796 രൂപനിരക്കിലാണ് പ്രൈസ് ബാൻഡ്. കുറഞ്ഞ 18 ഓഹരികൾക്കും പിന്നീട് അവയുടെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം. 1,398.29 കോടി രൂപ സമാരിക്കുകയാണ് ലക്ഷ്യം. 15 വരെ നീളുന്ന ഇഷ്യൂവിൽ അർഹരായ ജീവനക്കാർക്കായി അഞ്ചുകോടി രൂപയുടെ ഓഹരികൾ നീക്കിവച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |