കൊച്ചി: റിസർവ് ബാങ്ക് റിപ്പോനിരക്കും കരുതൽ ധന അനുപാതവും (സി.ആർ.ആർ) കൂട്ടിയതിന്റെ ചുവടുപിടിച്ച് വായ്‌പാ പലിശനിരക്കുകൾ വർദ്ധിപ്പിച്ച് കൂടുതൽ ബാങ്കുകൾ. കഴിഞ്ഞവാരമാണ് റിസർവ് ബാങ്ക് അപ്രതീക്ഷിതമായി റിപ്പോനിരക്ക് 0.40 ശതമാനം ഉയർത്തി 4.40 ശതാനമാക്കിയത്. സി.ആർ.ആർ 0.50 ശതമാനവും വർദ്ധിപ്പിച്ചിരുന്നു.
വായ്‌പാ പലിശനിർണയത്തിന്റെ മുൻ മാനദണ്ഡമായ മാർജിനൽ കോസ്‌റ്റ് ഒഫ് ഫണ്ട്‌സ് ബേസ്ഡ് ലെൻഡിംഗ് റേറ്റ് (എം.സി.എൽ.ആർ) ഒട്ടുമിക്ക ബാങ്കുകളും നേരത്തേ കൂട്ടിയിരുന്നു. ഇതിനുപിന്നാലെയാണ് റിപ്പോനിരക്ക് വർദ്ധനയുടെ ചുവടുപിടിച്ച് റിപ്പോ അധിഷ്‌ഠിത എക്‌സ്‌റ്റേണൽ ബെഞ്ച്മാർക്ക് ലെൻഡിംഗ് റേറ്റും (ഇ.ബി.എൽ.ആർ) കൂട്ടിയത്.
ഐ.സി.ഐ.സി.ഐ ബാങ്ക്
മേയ് നാലിന് പ്രാബല്യത്തിൽ വന്നവിധം 0.40 ശതമാനം വർദ്ധനയാണ് ഇ.ബി.എൽ.ആർ ഐ.സി.ഐ.സി.ഐ ബാങ്ക് നടപ്പാക്കിയത്. പുതിയ നിരക്ക് 8.10 ശതമാനം.
ബാങ്ക് ഒഫ് ബറോഡ
റിപ്പോ അധിഷ്‌ഠിത എക്‌സ്‌റ്റേണൽ ബെഞ്ച്മാർക്ക് ലെൻഡിംഗ് റേറ്റിൽ നടപ്പാക്കിയ വർദ്ധന 0.40 ശതമാനം. പുതിയ നിരക്ക് 6.90 ശതമാനം. മേയ് അഞ്ചിന് നിലവിൽ വന്നു.
കനറാ ബാങ്ക്
റിപ്പോ വർദ്ധനയ്ക്ക് ആനുപാതികമായി ഇ.ബി.എൽ.ആർ ഉയർത്തിയ കനറാ ബാങ്കിന്റെ പുതിയനിരക്ക് 7.30 ശതമാനം. മേയ് 7ന് നിലവിൽ വന്നു.
യൂണിയൻ ബാങ്ക്
6.80 ശതമാനമാണ് യൂണിയൻ ബാങ്കിന്റെ പുതിയ ഇ.ബി.എൽ.ആർ. മേയ് ഒന്നിന് പ്രാബല്യത്തിൽ വന്നു.
ബാങ്ക് ഒഫ് ഇന്ത്യ
7.25 ശതമാനമാണ് പുതിയ ഇ.ബി.എൽ.ആർ. മേയ് നാലിന് പ്രാബല്യത്തിൽ വന്നു.
പി.എൻ.ബി
6.90 ശതമാനമായാണ് പഞ്ചാബ് നാഷണൽ ബാങ്ക് ഇ.ബി.എൽ.ആർ പുതുക്കിയത്. നിലവിലെ വായ്പാ ഇടപാടുകാർക്ക് ജൂൺ ഒന്നുമുതൽ ഇതു പ്രാബല്യത്തിലാകും. പുതിയ ഇടപാടുകാർക്ക് മേയ് 7ന് പ്രാബല്യത്തിൽ വന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |