കൊച്ചി: ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുമായി (എൻ.ബി.എഫ്.സി) ചേർന്ന് പങ്കാളിത്ത വായ്‌പാ വിതരണ പദ്ധതിയുമായി കൂടുതൽ ബാങ്കുകൾ. കാർഷിക വായ്‌പാ വിതരണത്തിനായി അദാനി ഗ്രൂപ്പിന് കീഴിലെ എൻ.ബി.എഫ്.സിയായ അദാനി കാപ്പിറ്റലുമായുള്ള എസ്.ബി.ഐയുടെ സഹകരണത്തെ മുൻ ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക് വിമർശിച്ചത് ദേശീയതലത്തിൽ ചർച്ചയായിരുന്നു.
എന്നാൽ, ഇത്തരം സഹകരണം സാധാരണമാണെന്നും 'സാമ്പത്തിക ഉൾപ്പെടുത്തൽ" (ഫിനാൻഷ്യൽ ഇൻക്ളൂഷൻ) കാര്യക്ഷമമാക്കി ബാങ്കിംഗ് സേവനങ്ങൾ എല്ലാവർക്കും ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും ബാങ്കുകൾ വ്യക്തമാക്കി. റിസർവ് ബാങ്കിന്റെ പ്രത്യേക മാനദണ്ഡപ്രകാരമാണ് ഇത്തരം സഹകരണങ്ങൾ. പങ്കാളിത്ത വായ്‌പാപദ്ധതി രഹസ്യമല്ലെന്നും വെബ്‌സൈറ്റിലുൾപ്പെടെ വിശദാംശങ്ങൾ ലഭ്യമാണെന്നും ബാങ്കുകൾ ചൂണ്ടിക്കാട്ടി. പദ്ധതിപ്രകാരം വായ്‌പകളുടെ നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കുന്നത് എൻ.ബി.എഫ്.സികളായിരിക്കും.
മുൻഗണനാ മേഖലയ്ക്കായി
സംയുക്തവായ്പ
മുൻഗണനാ വിഭാഗത്തിലുള്ള മേഖലകൾക്ക് വായ്‌പാപിന്തുണ ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് പൊതു, സ്വകാര്യ ബാങ്കുകൾ എൻ.ബി.എഫ്.സികളുമായി സഹകരിക്കുന്നത്. എസ്.ബി.ഐയ്ക്ക് അദാനി കാപ്പിറ്റലിന് പുറമേ വേദിക ക്രെഡിറ്റ്, സേവ് മൈക്രോഫിനാൻസ്, ഇ.സി.എൽ ഫിനാൻസ് തുടങ്ങിയവയുമായും സഹകരണമുണ്ട്.
പഞ്ചാബ് നാഷണൽ ബാങ്ക്, സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ, ബാങ്ക് ഒഫ് ഇന്ത്യ എന്നിവയ്ക്ക് പുറമേ സ്വകാര്യ ബാങ്കുകളായ ഐ.സി.ഐ.സി.ഐ ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, സ്‌റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് എന്നിവയ്ക്കും സമാന സഹകരണപദ്ധതികളുണ്ട്.
ഐസക്കിന്റെ വിമർശനം
കേന്ദ്രം കാർഷിക നിയമങ്ങൾ പിൻവലിച്ചതും ബാങ്കിംഗ് രംഗത്തേക്ക് കുത്തകകൾ വരുന്നതിനോടുള്ള റിസർവ് ബാങ്കിന്റെ എതിർപ്പും അദാനി ഗ്രൂപ്പിന് തിരിച്ചടിയായെന്നും ഈ സാഹചര്യത്തിൽ കർഷകരെ നിയന്ത്രിക്കാനുള്ള പുതിയ മാർഗത്തിന്റെ ഭാഗമാണ് എസ്.ബി.ഐയുമായുള്ള സഹകരണമെന്നുമായിരുന്നു ഡോ. തോമസ് ഐസക് ഫേസ്ബുക്കിൽ വിമർശിച്ചത്.
25,000 ശാഖകളും 48 ലക്ഷം കോടി രൂപയുടെ ബിസിനസുമുള്ള എസ്.ബി.ഐ, വെറും 63 ശാഖകളും 1,292 കോടി രൂപയുടെ ബിസിനസുമുള്ള അദാനി കാപ്പിറ്റലുമായി സഹകരിക്കുന്നത് അതിശയകരമാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |