കൊച്ചി: കൊവിഡ് പ്രതിസന്ധി അവസാനിക്കുന്നതോടെ ഇന്ത്യയെ കാത്തിരിക്കുന്നത് മികച്ച കാലമാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. 73-ാമത് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് വാർഷിക ദിനത്തോടനുബന്ധിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യ (ഐ.സി.എ.ഐ ) എറണാകുളം ശാഖയുടെ ആഘോഷത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കൊവിഡിൽ കേരളവും ഇന്ത്യയും ലോകമാകെയും വലിയ പ്രതിസന്ധിയിലായി. അത് എല്ലാവരും ചേർന്ന് പരിശ്രമിച്ച് മറികടക്കും.
പ്രതിസന്ധികൾ നമ്മെ കൂടുതൽ ശക്തരാക്കുകയാണ് പതിവ്. ചാർട്ടേർഡ് അക്കൗണ്ടന്റുമാർക്ക് വലിയ ഉത്തരവാദിത്തമുണ്ട്. സാമ്പത്തിക സ്ഥാപനങ്ങളെയും ബിസിനസുകളെയും ബന്ധിപ്പിക്കുന്ന കണ്ണികളാണ് സി.എക്കാർ. സ്ഥാപനങ്ങൾക്ക് മികച്ച ഉപദേശങ്ങൾ നൽകേണ്ട ചുമതലയുണ്ട്. അറിവുള്ളവരിൽ നിന്ന് പഠിക്കാൻ എല്ലാവരും തയ്യാറാകണം. 1973ൽ ഒരു സൂപ്പർമാർക്കറ്റുമായി തുടക്കം കുറിച്ച തനിക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 210 ഹൈപ്പർ മാർക്കറ്റുകളും ഷോപ്പിംഗ് മാളുകളും തുടങ്ങാനും 57,000 പേർക്ക് ജോലി നൽകാനും 800 കോടി ഡോളർ ക്രയവിക്രയം നടത്താനുമുള്ള കാരണം മൂന്ന് കാര്യങ്ങളാണ്.
ഗുണനിലവാരം, താങ്ങാവുന്ന വില, മികച്ച സേവനം എന്നിവയാണത്. വ്യക്തിജീവിതത്തിൽ വിശ്വാസ്യതയും സത്യസന്ധതയും പുലർത്താനും വ്യക്തിബന്ധങ്ങൾ നിലനിറുത്താനും അത്യാഗ്രഹമില്ലാതെ ജീവിക്കുകയും ചെയ്താൽ വിജയം ഉറപ്പാണെന്നും യൂസഫലി പറഞ്ഞു.
ഐ.സി.എ.ഐ എറണാകുളം ശാഖ ചെയർമാൻ രഞ്ജിത് ആർ. വാര്യർ, ദീപ വർഗീസ്, ജോമോൻ കെ. ജോർജ്, ബാബു എബ്രഹാം കള്ളിവയലിൽ, തോമസ് ജോസഫ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |