ന്യൂഡൽഹി: രാജ്യത്ത് ബിറ്റ്‌കോയിൻ അടക്കമുള്ള സ്വകാര്യ ക്രിപ്‌റ്റോകറൻസികളെ പ്രോത്സാഹിപ്പിക്കില്ലെന്ന് വ്യക്തമാക്കിയ കേന്ദ്രസർക്കാർ, ക്രിപ്‌റ്റോ നിക്ഷേപകർക്കുമേൽ കടുത്ത നിയന്ത്രണങ്ങൾക്കും ഒരുങ്ങുന്നു. ക്രിപ്റ്റോയിലെ നിക്ഷേപങ്ങളെ സാമ്പത്തിക ആസ്‌തിയായി കണക്കാക്കും. ഇതു സംബന്ധിച്ച പ്രഖ്യാപനം കേന്ദ്രം ഉടൻ പാർലമെന്റിൽ അവതരിപ്പിക്കുന്ന ക്രിപ്‌റ്റോ ബില്ലിൽ ഉണ്ടാകും.
ക്രിപ്‌റ്റോകറൻസികളെയും നിക്ഷേപങ്ങളെയും നിയന്ത്രിക്കാൻ സെബിയെ (സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ) നിയോഗിച്ചേക്കുമെന്നും സൂചനയുണ്ട്. ബില്ലിൽ 'ക്രിപ്‌റ്റോകറൻസി"ക്ക് പകരം 'ക്രിപ്റ്റോ ആസ്‌തി" എന്ന പദമാകും കേന്ദ്രം ഉപയോഗിക്കുക. റിസർവ് ബാങ്കും കേന്ദ്രസർക്കാരും ചേർന്ന് അടുത്തവർഷമാദ്യം അവതരിപ്പിക്കുന്ന ഇന്ത്യയുടെ ഔദ്യോഗിക ഡിജിറ്റൽ കറൻസിയെ (സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി - സി.ബി.ഡി.സി) മറ്റു ക്രിപ്‌റ്റോകറൻസികളിൽ നിന്ന് വേറിട്ടുനിറുത്തുക കൂടിയാണ് കേന്ദ്രലക്ഷ്യം.
നിക്ഷേപം സ്വയം വെളിപ്പെടുത്തണം
ക്രിപ്‌റ്റോകറൻസികളിൽ പിടിമുറുക്കുമെങ്കിലും ഇവയ്ക്ക് പിന്നിലെ നൂതന സാങ്കേതികവിദ്യയായ 'ബ്ളോക്ക്‌ചെയിനിനെ" പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സർക്കാരിനുള്ളത്. കറൻസിയായി ക്രിപ്റ്റോയെ അംഗീകരിക്കില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കിയിരുന്നു.
ക്രിപ്‌റ്റോയിൽ നിക്ഷേപിച്ചവർ കണക്കുകൾ സ്വയംവെളിപ്പെടുത്തണം; ഇതിന് നിശ്ചിത സമയം അനുവദിക്കും
ചട്ടം ലംഘിക്കുന്നവർക്ക് 20 കോടി രൂപവരെ പിഴയോ ഒന്നരവർഷം ജയിൽ ശിക്ഷയോ നൽകാനും ക്രിപ്‌റ്റോ ബില്ലിൽ വ്യവസ്ഥയുണ്ടാകും.
ക്രിപ്‌റ്റോ ഇടപാടുകൾക്ക് നികുതി ഏർപ്പെടുത്തുന്നതും കേന്ദ്രം പരിഗണിക്കുന്നു
ഇന്ത്യയിൽ വൻ സ്വീകാര്യത
ഇന്ത്യ ക്രിപ്‌റ്റോകറൻസികളെ നിലവിൽ നിരോധിച്ചിട്ടില്ല; അംഗീകരിച്ചിട്ടുമില്ല. ഈ സാഹചര്യത്തിലും ലോകത്ത് ക്രിപ്‌റ്റോ ഇടപാടുകൾ നടക്കുന്ന 154 രാജ്യങ്ങളിൽ ഏഴാംസ്ഥാനത്താണ് ഇന്ത്യ. മുൻവർഷത്തേക്കാൾ 641 ശതമാനം വളർച്ച 2021ൽ ഇന്ത്യയിൽ ക്രിപ്‌റ്റോ വിപണി കുറിച്ചുവെന്നാണ് വിലയിരുത്തലുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |