ജൂലായ് 22 മുതൽ പുതിയ ഉപഭോക്താക്കളെ ചേർക്കാനാണ് വിലക്ക്
മുംബയ്: ഉപഭോക്തൃവിവരങ്ങൾ സൂക്ഷിക്കാനുള്ള സെർവർ ഇന്ത്യയിൽ തന്നെ സ്ഥാപിക്കണമെന്ന നിർദേശം പാലിക്കാത്തതിന് അമേരിക്കൻ കമ്പനിയായ മാസ്റ്റർ കാർഡിനെതിരെ റിസർവ് ബാങ്കെടുത്ത കടുത്ത നടപടി തിരിച്ചടിയാകുന്നത് ഏഴ് ബാങ്കുകൾക്ക്. ജൂലായ് 22 മുതൽ ഇന്ത്യയിൽ പുതിയ ഉപഭോക്താക്കളെ ചേർക്കാനാണ് മാസ്‌റ്റർ കാർഡിന് വിലക്കുള്ളത്. ബാങ്കുകളുമായി ചേർന്ന് ക്രെഡിറ്റ്, ഡെബിറ്റ്, എ.ടി.എം കാർഡുകൾ അക്കൗണ്ട് ഉടമകൾക്ക് നൽകുന്ന കമ്പനിയാണ് മാസ്‌റ്റർ കാർഡ്.
മറ്റൊരു അമേരിക്കൻ കമ്പനിയായ വീസ കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും വലിയ ക്രെഡിറ്റ് കാർഡ് വിതരണക്കാരാണ് മാസ്‌റ്റർകാർഡ്. 2018 ഏപ്രിലിലാണ് ഇന്ത്യൻ ഉപഭോക്താക്കളുടെ ഡേറ്റ പ്രാദേശിക സെർവറിലേക്ക് മാറ്റണമെന്ന് കാർഡ് കമ്പനികളോട് റിസർവ് ബാങ്ക് ആവശ്യപ്പെട്ടത്. സമയപരിധി കഴിഞ്ഞിട്ടും നിർദേശം മാസ്‌റ്റർ കാർഡ് പാലിച്ചില്ലെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. സമാനകാരണത്തിന് അമേരിക്കൻ കമ്പനികളായ അമേരിക്കൻ എക്‌സ്‌പ്രസ്, ഡൈനേഴ്‌സ് ക്ളബ് എന്നിവയെയും ഏപ്രിലിൽ റിസർവ് ബാങ്ക് വിലക്കിയിരുന്നു.
യെസ് ബാങ്ക്, ആർ.ബി.എൽ ബാങ്ക് എന്നിവ പൂർണമായും മാസ്‌റ്റർ കാർഡ് പ്ളാറ്റ്‌ഫോമിലാണ് പ്രവർത്തിക്കുന്നത്. പുതിയ ഉപഭോക്താക്കൾക്ക് കാർഡ് നൽകണമെങ്കിൽ ഈ ബാങ്കുകൾ മറ്റ് കാർഡ് കമ്പനികളെ ആശ്രയിക്കണം. എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, ആക്‌സിസ് ബാങ്ക്, ബജാജ് ഫിൻസെർവ് എന്നിവയ്ക്കും റിസർവ് ബാങ്കിന്റെ നടപടി വൻ തിരിച്ചടിയാണ്.
നിലവിലെ ഉപഭോക്താക്കളെ ബാധിക്കില്ല
പുതിയ ഉപഭോക്താക്കളെ ചേർക്കാനാണ് മാസ്‌റ്റർ കാർഡിന് വിലക്ക്. നിലവിലെ മാസ്‌റ്റർ കാർഡ് ഉപഭോക്താക്കൾക്ക് കാർഡ് ഉപയോഗം തടസമില്ലാതെ തുടരാം. മാസ്‌റ്റർ കാർഡിന് ലോകത്ത് ഏറ്റവുമധികം ജീവനക്കാരുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഇതിനകം കമ്പനി ഇന്ത്യയിൽ 100 കോടി ഡോളർ (7,400 കോടി രൂപ) നിക്ഷേപിച്ചിട്ടുണ്ട്. 100 കോടി ഡോളറിന്റെ അധിക നിക്ഷേപവും വൈകാതെ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |