എം.ഡി ആൻഡ് സി.ഇ.ഒ ആയുള്ള പുനർനിയമനം റിസർവ് ബാങ്ക് അംഗീകരിച്ചു
കൊച്ചി: ആലുവ ആസ്ഥാനമായുള്ള പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്കിന്റെ മാനേജിംഗ് ഡയറക്‌ടർ ആൻഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പദവിയിൽ ശ്യാം ശ്രീനിവാസൻ തുടരും. അദ്ദേഹത്തിന്റെ പുനർനിയമനത്തിന് ബാങ്ക് സമർപ്പിച്ച അപേക്ഷ റിസർവ് ബാങ്ക് അംഗീകരിച്ചു. മൂന്നു വർഷത്തേക്കാണ് നിയമനം. ഈ വർഷം സെപ്‌തംബർ 23ന് പുനർനിയമനം പ്രാബല്യത്തിൽ വരും. 2024 സെപ്‌തംബർ 22 വരെയാണ് കാലാവധി.
2010 മുതൽ ഫെഡറൽ ബാങ്കിന്റെ മാനേജിംഗ് ഡയറക്‌ടർ ആൻഡ് സി.ഇ.ഒയാണ് ശ്യാം ശ്രീനിവാസൻ. റീട്ടെയിൽ വായ്‌പ, സ്വർണപ്പണയ വായ്‌പ, ചെറുകിട സംരംഭ വായ്‌പ തുടങ്ങിയവയിൽ ശ്രദ്ധയൂന്നി ഇന്ത്യയിലെ തന്നെ ഏറ്റവും ശ്രദ്ധേയ സ്വകാര്യ ബാങ്കുകളിലൊന്നായി ഫെഡറൽ ബാങ്കിനെ വളർത്തിയത് അദ്ദേഹത്തിന്റെ നേതൃത്വ മികവാണ്. ഡിജിറ്റൽ സേവനത്തിലും ഡിജിറ്റൽ പണമിടപാടുകളുടെ വിഹിതത്തിലും ബാങ്ക് ഏറെ മുന്നിലാണ്. മൊത്തം ബിസിനസിൽ മൂന്നുലക്ഷം കോടി രൂപയെന്ന നാഴികക്കല്ല് പിന്നിടുന്ന കേരളം ആസ്ഥാനമായുള്ള ആദ്യ സ്വകാര്യ ബാങ്കെന്ന നേട്ടവും ഫെഡറൽ ബാങ്ക് സ്വന്തമാക്കിയത് അദ്ദേഹത്തിന്റെ കീഴിലാണ്.
ഐ.ഐ.എം കൽക്കട്ട, റീജിയണൽ എൻജിനിയറിംഗ് കോളേജ് തിരുച്ചിറപ്പിള്ളി എന്നിവിടങ്ങളിൽ നിന്ന് ബിരുദം നേടിയിട്ടുള്ള ശ്യാം ശ്രീനിവാസൻ, ഇന്ത്യയിലും വിദേശത്തുമായി ഒട്ടേറെ മൾട്ടിനാഷണൽ ബാങ്കിൽ പ്രവർത്തിച്ച പരിചയസമ്പത്തുമായാണ് ഫെഡറൽ ബാങ്കിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |