SignIn
Kerala Kaumudi Online
Thursday, 25 April 2024 4.58 PM IST

റീട്ടെയിൽ ഡയറക്‌ട് സ്‌കീം: നിക്ഷേപിക്കാം, ലാഭം കൊയ്യാം

rbi

കൊച്ചി: റിസ‌ർവ് ബാങ്കിന്റെ രണ്ട് നൂതന, ഉപഭോക്തൃ കേന്ദ്രീകൃത പദ്ധതികളാണ് കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ചത് : റിസർവ് ബാങ്ക് റീട്ടെയിൽ ഡയറക്‌ട്, ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാൻ സ്കീം എന്നിവ. കടപ്പത്ര (ഗവൺമെന്റ് സെക്യൂരിറ്റീസ്/ബോണ്ട്) വിപണിയിൽ സാധാരണക്കാരെയും ആകർഷിച്ച് കൂടുതൽ നിക്ഷേപം നേടുകയാണ് റീട്ടെയിൽ ഡയറക്‌ടിന്റെ ലക്ഷ്യം. ബാങ്കിംഗ്, എൻ.ബി.എഫ്.സി., ഡിജിറ്റൽ പണമിടപാട് മേഖലകളിലെ ഉപഭോക്തൃ പരാതികൾ അതിവേഗം തീർപ്പാക്കാനുള്ള സ്കീമാണ് ഇന്റഗ്രേറ്റഡ് ഓംബുഡ്‌സ്മാൻ.

റിസർവ് ബാങ്ക്

റീട്ടെയിൽ ഡയറക്ട്

സാധാരണക്കാർക്കും സർക്കാർ കടപ്പത്രങ്ങളിൽ നിക്ഷേപം സാദ്ധ്യമാക്കുകയെന്ന ലക്ഷ്യമാണ് റീട്ടെയിൽ ഡയറക്‌‌ടിനുള്ളത്. നിലവിൽ മിനിമം അഞ്ചുകോടി രൂപ നിക്ഷേപത്തോടെ ബാങ്കുകൾ, ഇൻഷ്വറൻസ് കമ്പനികൾ, മ്യൂച്വൽഫണ്ടുകൾ എന്നിവയാണ് സർക്കാർ കടപ്പത്രങ്ങൾ വാങ്ങിക്കൂട്ടുന്നത്. ഇനിമുതൽ റീട്ടെയിൽ ഡയറക്‌ട് അക്കൗണ്ട് തുറന്ന് ചെറിയ തുകയോടെ സാധാരണക്കാർക്കും സർക്കാർ കടപ്പത്രങ്ങൾ വാങ്ങാം. പദ്ധതി ഇങ്ങനെ:

 സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട്

 പാൻ കാർഡ്

 ആധാർ കാർഡ്, വോട്ടർ ഐ.ഡി

 ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ

 സജീവമായ ഇ-മെയിൽ ഐ.ഡി

എന്നിവയുള്ളവർക്ക് https://www.rbiretaildirect.org.in/ എന്ന ലിങ്കിലൂടെ സൗജന്യമായി 'റീട്ടെയിൽ ഡയറക്‌ട് ഗിൽറ്റ്" (ആർ.ഡി.ജി) അക്കൗണ്ട് തുറന്ന്, സുഗമമായി കൈകാര്യം ചെയ്യാം. ഇതിന് റിസർവ് ബാങ്ക് ഫീസ് ഈടാക്കുന്നില്ല. ആർ.ഡി.ജി അക്കൗണ്ട് തുറന്നാൽ, റിസർവ് ബാങ്ക് വഴി കേന്ദ്രം പുറത്തിറക്കുന്ന കടപ്പത്രങ്ങൾ, ട്രഷറി ബിൽ, സംസ്ഥാന സർക്കാർ കടപ്പത്രങ്ങൾ, സ്‌റ്റേറ്റ് ഡെവലപ്‌മെന്റ് വായ്പകൾ, സ്വർണ ബോണ്ട് എന്നിവയിൽ നേരിട്ട് നിക്ഷേപിക്കാം.

പ്രാഥമിക വിപണിയിൽ നിന്ന് പുതിയ സർക്കാർ കടപ്പത്രങ്ങൾ വാങ്ങാനും ദ്വിതീയ വിപണിയിൽ നിന്ന് നിലവിലുള്ള കടപ്പത്രങ്ങൾ വാങ്ങാനും വിൽക്കാനും ആർ.ഡി.ജി വഴി കഴിയും.

 റീട്ടെയിൽ നിക്ഷേപകർക്കും ഈ സൗകര്യം നൽകുന്ന ചുരുക്കം രാജ്യങ്ങളിലൊന്നാണ് ഇന്ത്യ

 റീട്ടെയിൽ നിക്ഷേപകർക്ക് ആർ.ഡി.ജി അക്കൗണ്ടിലെ കടപ്പത്രങ്ങൾ ഈടുവച്ച് വായ്‌പ നേടാനാകും

 അക്കൗണ്ട് നോമിനികളായി രണ്ടുപേരെ നിയമിക്കാം

 കടപ്പത്രങ്ങളിലൂടെ നമ്മുടെ നിക്ഷേപം സർക്കാരാണ് വാങ്ങുന്നത് എന്നതിനാൽ 'റിസ്‌ക്" കുറവാണ്.

പലിശനിരക്കും

നിക്ഷേപവും

റിസർവ് ബാങ്കിന്റെ കണക്കുപ്രകാരം മൂന്നുമാസം മുതൽ 40 വർഷം വരെ മെച്യൂരിറ്റി കാലാവധിയുള്ള 97 വ്യത്യസ്‌ത സർക്കാർ കടപ്പത്രങ്ങൾ നിക്ഷേപിക്കാൻ ലഭ്യമാണ്. 78.5 ലക്ഷം കോടി രൂപയാണ് ഇവയുടെ സംയുക്തമൂല്യം.

 നിലവിൽ 6.36 ശതമാനം പലിശയാണ് (ബോണ്ട് യീൽഡ്) നിക്ഷേപകർക്ക് കേന്ദ്രസർക്കാരിന്റെ 10-വർഷ കടപ്പത്രങ്ങൾ ലഭ്യമാക്കുന്നത്.

 നടപ്പുവർഷം ഏകദേശം 12.06 ലക്ഷം കോടി രൂപയുടെ സമാഹരണം കടപ്പത്രങ്ങളിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നുണ്ട്. ഇത് നിക്ഷേപ സാദ്ധ്യത കൂട്ടുന്നു.

 സർക്കാർ കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്നതിലൂടെ മികച്ച പലിശവരുമാനം 'റിസ്‌ക്" ഇല്ലാതെ ഉറപ്പാക്കാമെന്നത് മാത്രമല്ല, രാജ്യത്തിന്റെ സമ്പദ്‌പുരോഗതിക്ക് കൂടിയാണ് നിക്ഷേപകൻ പങ്കാളിയാകുന്നത്.

ഒരു രാജ്യം, ഒരു

ഓംബുഡ്സ്മാൻ

റിസർവ് ബാങ്കിന്റെ ചട്ടങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ഉപഭോക്തൃ പരാതികൾ അതിവേഗം തീർപ്പാക്കി, കൂടുതൽ സേവനമികവ് ഉറപ്പാക്കുകയാണ് 'ഇന്റഗ്രേറ്റഡ് ഓംബുഡ്‌സ്മാൻ സ്‌കീമിന്റെ" ലക്ഷ്യം. ഇതു പ്രാബല്യത്തിൽ വന്നതോടെ നിലവിലെ ബാങ്കിംഗ് ഓംബുഡ്സ്മാൻ, എൻ.ബി.എഫ്.സി ഓംബുഡ്സ്മാൻ, ഡിജിറ്റൽ പണമിടപാട് ഓംബുഡ്സ്മാൻ സ്കീമുകൾ ഇല്ലാതായി.

കേന്ദ്രത്തിന്റെ 'ഒരു രാജ്യം, ഒരു ഓംബുഡ്സ്മാൻ" നയത്തെ അടിസ്ഥാനമാക്കി ഇനി ഒരു ഓംബുഡ്സ്മാൻ സ്കീമേയുണ്ടാകൂ: ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാൻ.

 ഒറ്റ പോർട്ടലിൽ ഒരു ഇ-മെയിൽ/ഒരു പോസ്‌റ്റൽ അഡ്രസ് വഴി പരാതികൾ നൽകാം

 മാതൃഭാഷയിൽ പരാതി സമർപ്പിക്കാമെന്നതാണ് പ്രധാന നേട്ടം

 രേഖകൾ സഹിതം ഒറ്റ പോയിന്റിൽ പരാതികൾ നൽകാം, സ്‌റ്റാറ്റസ് പരിശോധിക്കാം, ഫീഡ്ബാക്കും നൽകാം.

 ഉപഭോക്തൃ സംശയങ്ങൾ തീർക്കാനും സഹായങ്ങൾ ലഭ്യമാക്കാനും ബഹുഭാഷാ ടോൾഫ്രീ നമ്പറുണ്ട് : 14448

 2017-18ൽ 1.64 ലക്ഷം ഉപഭോക്തൃ പരാതികളുണ്ടായിരുന്നു. 2019-20ൽ ഇത് 3.30 ലക്ഷമായ പശ്ചാത്തലത്തിലാണ് റിസർവ് ബാങ്ക് പുതിയ സ്കീം അവതരിപ്പിച്ചത്.

പരാതി എവിടെ നൽകാം?

https://cms.rbi.org.in/cms/indexpage.html#eng എന്ന ലിങ്ക് സന്ദർശിച്ച് പരാതിപ്പെടാം. CRPC@rbi.org.in എന്ന ഇ-മെയിലിലേക്കോ സെൻട്രലൈസ്ഡ് റെസീറ്റ് ആൻഡ് പ്രോസസിംഗ് സെന്റർ, റിസർവ് ബാങ്ക് ഒഫ് ഇന്ത്യ, ഫോർത്ത് ഫ്ളോർ, സെക്‌ടർ 17, ചണ്ഡീഗഢ് - 160017 എന്ന മേൽവിലാസത്തിലേക്കോ പരാതി അയയ്ക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, RBI RETAIL DIRECT, OMBUDSMAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.