മുംബയ്: ജൂണിൽ നടക്കുന്ന ധനനയ നിർണയസമിതിയുടെ (എം.പി.സി) യോഗം മുതൽ റിസർവ് ബാങ്ക് മുഖ്യ പലിശനിരക്കുകൾ കൂട്ടിത്തുടങ്ങിയേക്കും. സമ്പദ്‌വളർച്ചയുടെ കരകയറ്റത്തിന് പിന്തുണയേകാനായി കൊവിഡ് കാലത്തുടനീളം പലിശനിരക്കുകൾ റിസർവ് ബാങ്ക് മാറ്റമില്ലാതെ നിലനിറുത്തിയിരുന്നു.
ഈ ട്രെൻഡിന് ജൂൺ മുതൽ മാറ്റം പ്രതീക്ഷിക്കാമെന്ന് റോയിട്ടേഴ്‌സിന്റെ സർവേ ഉൾപ്പെടെ ചൂണ്ടിക്കാട്ടുന്നുണ്ട്. മുഖ്യ പലിശ നിരക്കുകൾ പരിഷ്‌കരിക്കാൻ പ്രധാന മാനദണ്ഡമാക്കുന്ന റീട്ടെയിൽ നാണയപ്പെരുപ്പം 4 ശതമാനത്തിൽ നിലനിറുത്തുകയാണ് റിസർവ് ബാങ്കിന്റെ ലക്ഷ്യം.
ഇത് 6 ശതമാനം വരെ എത്തിയാലും ഭീതിവേണ്ടെന്ന നിലപാടുമാണുള്ളത്. എന്നാൽ, കഴിഞ്ഞ ഏതാനും മാസങ്ങളായി നാണയപ്പെരുപ്പം ലക്ഷ്മണരേഖ കടന്ന് കുതിക്കുകയാണ്. മാർച്ചിൽ ഇത് ഏഴ് ശതമാനത്തിനടുത്താണ്.
പ്രതീക്ഷിക്കാം 0.25% വർദ്ധന
നിലവിൽ റിപ്പോ നിരക്ക് 4 ശതമാനമാണ്. ജൂണിൽ ഇത് കാൽ ശതമാനം കൂട്ടി 0.25 ശതമാനമാക്കാനാണ് സാദ്ധ്യത. 2018 ജൂണിന് ശേഷമുള്ള ആദ്യ റിപ്പോ നിരക്കുവർദ്ധന ആയിരിക്കുമത്.
അടുത്തവർഷം ജൂണിനകം തുടർച്ചയായുള്ള വർദ്ധനയോടെ റിപ്പോ നിരക്ക് റിസർവ് ബാങ്ക് 5.25 ശതമാനം വരെയാക്കിയേക്കും എന്ന വിലയിരുത്തലുമുണ്ട്. ഭവന, വാഹന, വ്യക്തിഗത വായ്‌പാ തിരിച്ചടവ് ഭാരം കൂടാൻ ഇതിടയാക്കും.
എം.പി.സിയിലേക്ക്
രാജീവ് രഞ്ജൻ
ജൂണിലെ എം.പി.സി യോഗത്തിൽ പുതുമുഖമായി റിസർവ് ബാങ്കിന്റെ ധനനയ വകുപ്പ് ഉപദേശകൻ രാജീവ് രഞ്ജൻ എത്തിയേക്കും. നിലവിലെ എം.പി.സി അംഗവും റിസർവ് ബാങ്ക് എക്‌സിക്യുട്ടീവ് ഡയറക്‌ടറുമായ ഡോ.മൃദുൽ കെ. സഗ്ഗർ വിരമിക്കുന്നതിനാലാണിത്.
റിസർവ് ബാങ്ക് ചീഫ് ജനറൽ മാനേജർ സിതികാന്ത പട്‌നായിക്കിന്റെ പേരും പരിഗണനയിലുണ്ടെങ്കിലും സാദ്ധ്യതയേറെ രാജീവിനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |