കൊച്ചി: വ്യക്തികൾക്കും ചെറുകിട ബിസിനസുകൾക്കും കൈത്താങ്ങായി പ്രവർത്തിക്കുന്ന സ്മാൾ ഫിനാൻസ് ബാങ്കുകൾക്ക് വലിയ പ്രചോദനമേകുന്നതാണ് രണ്ടാംഘട്ട വായ്‌പാ പുനഃക്രമീകരണ പദ്ധതിയുടെ ഭാഗമായി റിസർവ് ബാങ്ക് പ്രഖ്യാപിച്ച നടപടികളെന്ന് ഇസാഫ് ബാങ്ക് മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ കെ. പോൾ തോമസ് പറഞ്ഞു. കുറഞ്ഞ വരുമാനക്കാരുടെ ഉപജീവനം മെച്ചപ്പെടുത്താനും ചെറുകിട-ഇടത്തരം സംരംഭകർക്ക് പണലഭ്യത ഉറപ്പാക്കാനും റിസർവ് ബാങ്കിന്റെ നടപടികൾ സഹായിക്കും.
വ്യക്തികൾക്കും ചെറുകിട സംരംഭകർക്കുമായി പ്രഖ്യാപിച്ച പദ്ധതികൾ സാമ്പത്തിക തിരിച്ചുവരവ് ശക്തിപ്പെടുത്തും. മുൻഗണനാ വിഭാഗത്തിൽ വ്യക്തിഗത വായ്‌പാ ഇടപാടുകാരെ സഹായിക്കാനായി 500 കോടി രൂപവരെ ആസ്തിയുള്ള മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾക്ക് പുതിയ വായ്‌പ നൽകാനുള്ള അനുമതിയും സ്വാഗതാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.
കൃത്യസമയത്തെ ഇടപെടൽ
കൊവിഡ് രണ്ടാംതരംഗത്തിനിടയിലും ബിസിനസ് മേഖലയെ സഹായിക്കാനും അതുവഴി സമ്പദ്‌മേഖലയെ പ്രചോദിപ്പിക്കാനുള്ള കൃത്യമായ ഇടപെടലാണ് പുതിയ ആനുകൂല്യങ്ങൾ അനുവദിച്ചതിലൂടെ റിസർവ് ബാങ്ക് നടത്തിയതെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ചീഫ് ഇൻവെസ്‌റ്റ്‌മെന്റ് സ്‌ട്രാറ്റജിസ്‌റ്റ് ഡോ.വി.കെ. വിജയകുമാർ പറഞ്ഞു. വായ്‌പ എടുത്തവർക്ക് അല്പം ആശ്വാസമേകുന്നതാണ് പ്രഖ്യാപനങ്ങളെന്ന് ജിയോജിത്തിലെ സാമ്പത്തിക വിദഗ്ദ്ധ ദീപ്‌തി മാത്യു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |