ധനനയ പ്രഖ്യാപനം 7ന്; പ്രതീക്ഷിക്കുന്ന പലിശവർദ്ധന 0.35% വരെ
കൊച്ചി: റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അദ്ധ്യക്ഷനായ ധനനയ നിർണയസമിതിയുടെ (എം.പി.സി) നടപ്പുവർഷത്തെ (2022-23) അഞ്ചാം യോഗം ഇന്നുമുതൽ ഏഴുവരെ നടക്കും. ഏഴിന് ധനനയം പ്രഖ്യാപിക്കും. നാണയപ്പെരുപ്പം കുറയുന്നത് കണക്കിലെടുത്ത് ഇക്കുറി പലിശനിരക്ക് വർദ്ധനയുടെ ആക്കം കുറച്ചേക്കുമെന്നാണ് വിലയിരുത്തലുകൾ.
പ്രധാനമായും ഉപഭോക്തൃവില (റീട്ടെയിൽ) നാണയപ്പെരുപ്പം വിലയിരുത്തിയാണ് റിസർവ് ബാങ്ക് മുഖ്യ പലിശനിരക്കുകൾ പരിഷ്‌കരിക്കുന്നത്. റീട്ടെയിൽ നാണയപ്പെരുപ്പം 4 ശതമാനത്തിൽ തുടരുന്നതാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് അഭികാമ്യം. 2022ൽ ഇതുവരെ നാണയപ്പെരുപ്പമുള്ളത് 6 ശതമാനത്തിന് മുകളിലാണ്.
സെപ്തംബറിൽ 7.44 ശതമാനം വരെയും എത്തി. നാണയപ്പെരുപ്പക്കുതിപ്പിന് കടിഞ്ഞാണിടാനായി നടപ്പുവർഷം ഇതിനകം തുടർച്ചയായ 4 തവണയായി റിസർവ് ബാങ്ക് റിപ്പോനിരക്ക് 1.90 ശതമാനം കൂട്ടി 5.90 ശതമാനമാക്കിയിരുന്നു.
ഒക്‌ടോബറിൽ നാണയപ്പെരുപ്പം 6.77 ശതമാനത്തിലേക്ക് കുറഞ്ഞു.
അമേരിക്കയിലുൾപ്പെടെ ആഗോളതലത്തിലും നാണയപ്പെരുപ്പ ഭീഷണി അയയുകയാണ്. അമേരിക്കൻ കേന്ദ്രബാങ്കും പലിശനിരക്ക് കുത്തനെ കൂട്ടുന്നത് ഒഴിവാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇക്കുറി റിസർവ് ബാങ്കും പലിശ കുത്തനെ കൂട്ടുന്നത് ഒഴിവാക്കിയേക്കും.
കുറയ്ക്കുമോ നിലനിറുത്തുമോ?
പലിശക്കയറ്റം
ഒക്‌ടോബറിൽ നാണയപ്പെരുപ്പം 6.77 ശതമാനമായി കുറഞ്ഞെങ്കിലും ഭീഷണി വിട്ടൊഴിഞ്ഞിട്ടില്ല. നാണയപ്പെരുപ്പം പിടിച്ചുകെട്ടാൻ റിപ്പോനിരക്ക് കഴിഞ്ഞ മേയിൽ 0.40 ശതമാനവും ജൂണിലും ആഗസ്‌റ്റിലും ഒക്‌ടോബറിലും 0.50 ശതമാനം വീതവും എം.പി.സി കൂട്ടിയിരുന്നു. ഒക്‌ടോബറിലെ നാണയപ്പെരുപ്പയിറക്കം കണക്കിലെടുത്ത് ഇക്കുറി പലിശവർദ്ധന 0.25-0.35 ശതമാനത്തിൽ ചുരുക്കിയേക്കാം.
എതിർസ്വരം
നിലവിൽ 5.90 ശതമാനമാണ് റിപ്പോനിരക്ക്. ഇത് 6 ശതമാനം കടക്കുന്നത് ജി.ഡി.പി വളർച്ചയെ സാരമായി ബാധിക്കുമെന്ന് എം.പി.സിയിലെ സ്വതന്ത്ര അംഗവും മലയാളിയുമായ പ്രൊഫ.ജയന്ത് ആർ.വർമ്മ അഭിപ്രായപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ എം.പി.സി പരിഗണിക്കാൻ സാദ്ധ്യത വിരളം.
സമ്മർദ്ദകേന്ദ്രം
തുടർച്ചയായി കഴിഞ്ഞ മൂന്ന് ത്രൈമാസങ്ങളിലും നാണയപ്പെരുപ്പം 6 ശതമാനത്തിന് താഴെയെത്തിച്ച് നിയന്ത്രിക്കാൻ എം.പി.സി പരാജയപ്പെട്ടതിൽ കേന്ദ്രത്തിനും നീരസമുണ്ട്. പരാജയകാരണങ്ങൾ കേന്ദ്രസർക്കാരിനെ ബോധിപ്പിക്കാൻ നവംബർ മൂന്നിന് എം.പി.സി പ്രത്യേക യോഗവും ചേർന്നിരുന്നു.
നിലവിലെ നിരക്കുകൾ
റിപ്പോനിരക്ക് : 5.90%
റിവേഴ്‌സ് റിപ്പോ : 3.35%
എസ്.ഡി.എഫ് : 5.65%
എം.എസ്.എഫ് : 6.15%
സി.ആർ.ആർ : 4.50%
എസ്.എൽ.ആർ : 18.00%
നേട്ടവും കോട്ടവും
റിപ്പോനിരക്ക് ഉയരുന്നത് ഫ്ലോട്ടിംഗ് വ്യവസ്ഥയിൽ വായ്‌പ എടുത്തവർക്കും പുതുതായി വായ്‌പ തേടുന്നവർക്കും തിരിച്ചടിയാണ്.
മുഖ്യ പലിശനിരക്ക് കൂടിയാൽ ചെറിയതോതിൽ ബാങ്കുകൾ നിക്ഷേപപലിശയും കൂട്ടും. ഇത് എഫ്.ഡിയെ ആശ്രയിക്കുന്നവർക്ക് നേട്ടമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |