ന്യൂഡൽഹി: ഇന്ത്യയിൽ ഏറ്റവുമധികം സ്മാർട്ട്ഫോണുകൾ വിറ്റഴിക്കുന്ന കമ്പനികളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ സ്വന്തമാക്കി ചൈനീസ് ബ്രാൻഡുകൾ. ഒക്‌ടോബറിൽ ദക്ഷിണകൊറിയൻ കമ്പനിയായ സാംസംഗിനെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളി ചൈനീസ് കമ്പനി റിയൽമീ രണ്ടാംസ്ഥാനം നേടി. കൗണ്ടർപോയിന്റ് റിസർച്ചിന്റെ റിപ്പോർട്ട് പ്രകാരം ഒക്‌ടോബറിൽ സാംസംഗിന്റെ വിപണിവിഹിതം 16 ശതമാനമാണ്; റിയൽമീക്ക് 18 ശതമാനം.
ചൈനീസ് ബ്രാൻഡുകളായ ഷവോമി 20 ശതമാനം വിഹിതവുമായി (ഉപബ്രാൻഡായ പോകോയും ചേർത്തുള്ള വിഹിതം) ഒന്നാമതും വിവോ 15 ശതമാനം വിഹിതവുമായി നാലാംസ്ഥാനത്തുമാണ്. 2022ൽ നാലുകോടി ഫോണുകൾ വിറ്റഴിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ സ്മാർട്ട്ഫോൺ ബ്രാൻഡാവുകയാണ് ലക്ഷ്യമെന്ന് റിയൽമീ സഹസ്ഥാപകൻ മാധവ് സേഠ് പറഞ്ഞു.
അതേസമയം, കഴിഞ്ഞപാദത്തിലെ (ജൂലായ്-സെപ്‌തംബർ) വില്പനയിൽ വിവോയ്ക്കും റിയൽമീക്കും 15 ശതമാനം വീതം വിപണിവിഹിതമാണുള്ളത്. 23 ശതമാനവുമായി ഷവോമി ഒന്നാമതും 17 ശതമാനവുമായി സാംസംഗ് രണ്ടാമതുമാണ്. ഫ്ളിപ്കാർട്ടിൽ ഈ ഉത്സവകാലത്തെ വില്പനയിൽ 52 ശതമാനം വില്പനവിഹിതം റിയൽമീക്ക് ലഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ. മൊത്തം ഇ-വില്പനയിൽ 27 ശതമാനം വിഹിതവുമായി രണ്ടാംസ്ഥാനത്തും റിയൽമീയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |