റീട്ടെയിൽ നാണയപ്പെരുപ്പം 18 മാസത്തെ ഉയരത്തിൽ
ഏപ്രിലിൽ 7.79 ശതമാനം
ന്യൂഡൽഹി: രാജ്യത്ത് അവശ്യവസ്തുക്കളുടെ വില കത്തിക്കയറുന്നുവെന്ന് സൂചിപ്പിച്ച് കഴിഞ്ഞമാസം ഉപഭോക്തൃവില (റീട്ടെയിൽ) സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം 8 വർഷത്തെ ഉയരമായ 7.79 ശതമാനത്തിലെത്തി. മാർച്ചിൽ 6.95 ശതമാനവും 2021 ഏപ്രിലിൽ 4.23 ശതമാനവുമായിരുന്നു.
ഗ്രാമീണമേഖലയിൽ മാർച്ചിലെ 7.66ൽ നിന്ന് 8.38 ശതമാനത്തിലേക്കും നഗരമേഖലയിൽ 6.12ൽ നിന്ന് 7.09 ശതമാനത്തിലേക്കും നാണയപ്പെരുപ്പം ഉയർന്നു. 2021 ഏപ്രിലിൽ വെറും 1.96 ശതമാനമായിരുന്ന ഭക്ഷ്യവിലപ്പെരുപ്പം കഴിഞ്ഞമാസം 8.38 ശതമാനത്തിലേക്ക് കുതിച്ചതാണ് പ്രധാന ആശങ്ക. ഇന്ധനം, ഭക്ഷ്യഎണ്ണ, ഭക്ഷ്യോത്പന്നങ്ങൾ എന്നിവയുടെ വിലക്കുതിപ്പാണ് ഏപ്രിലിൽ തിരിച്ചടിയായത്.
പുതിയ ഉയരത്തിലേക്ക്?
2014 മേയിലെ 8.33 ശതമാനമാണ് റീട്ടെയിൽ നാണയപ്പെരുപ്പത്തിന്റെ എക്കാലത്തെയും ഉയരം. ഏതാനും മാസങ്ങൾക്കകം ഈ റെക്കാഡ് തകരുമെന്നാണ് വിലയിരുത്തലുകൾ. ഏഷ്യയിൽ നാണയപ്പെരുപ്പം പരിധിവിട്ടുയരുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മുന്നിലാണെന്ന് പ്രമുഖ ഗവേഷണസ്ഥാപനങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.
പലിശഭാരം കൂടും
നാണയപ്പെരുപ്പം പരിധിവിട്ടുയരുന്നത് കേന്ദ്രസർക്കാരിനും റിസർവ് ബാങ്കിനും സാമ്പത്തികലോകത്തിനും പൊതുജനത്തിനും തിരിച്ചടിയാണ്. റീട്ടെയിൽ നാണയപ്പെരുപ്പം 2-6 ശതമാനത്തിനുള്ളിൽ തുടരുന്നതാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് അഭികാമ്യം.
മാർച്ചിൽ ഇത് 6.95 ശതമാനമായതോടെ, നിയന്ത്രിക്കാനെന്നോണം റിസർവ് ബാങ്ക് അടിയന്തരമായി റിപ്പോനിരക്ക് 0.40 ശതമാനം കുത്തനെ കൂട്ടിയിരുന്നു. അടുത്തമാസവും പലിശനിരക്ക് കൂട്ടിയേക്കും.
തിരിച്ചടിയുടെ നാളുകൾ
നാണയപ്പെരുപ്പം നിയന്ത്രിക്കാനായി റിസർവ് ബാങ്ക് ഇനിയും റിപ്പോനിരക്ക് കൂട്ടിയേക്കും. ഇത്, വായ്‌പകളുടെ ഇ.എം.ഐ ഭാരം കൂടാനിടയാക്കും; സാധാരണക്കാർക്ക് ഇതുവലിയ തിരിച്ചടിയാകും.
പലിശഭാരം കൂടുന്നത് വ്യാപാര-വാണിജ്യമേഖലയ്ക്കും പ്രതിസന്ധിയാകും. ഇത്, ജി.ഡി.പി വളർച്ചയെ ബാധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |