SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.00 PM IST

തിരിച്ചുകയറിയ സമ്പദ്‌ലോകം

india-economy

കൊച്ചി: കൊവിഡ് താണ്ഡവമാടിയ 2020 ഇന്ത്യയ്ക്ക് കോട്ടങ്ങളുടെ വർഷമായിരുന്നെങ്കിൽ 2021 നേട്ടങ്ങളുടേത് കൂടിയാണ്. ഒട്ടുമിക്ക സാമ്പത്തികമേഖലകളും കൊവിഡിന് മുമ്പത്തേതിനേക്കാൾ ഉയരത്തിലെത്തുന്നതിന് സാക്ഷിയായ വർഷമാണ് വിടപറയാൻ പടിവാതിലിൽ നിൽക്കുന്നത്.

കരകയറുന്ന ഇന്ത്യ

കൊവിഡ് മൂലം 2020 ഏപ്രിൽ-ജൂണിൽ ജി.ഡി.പി വളർച്ച നെഗറ്റീവ് 24.4 ശതമാനത്തിലേക്ക് വീണിരുന്നു. 2021 ഏപ്രിൽ-ജൂണിൽ വളർച്ച പോസിറ്റീവ് 20.1 ശതമാനത്തിലേക്ക് കുതിച്ചുകയറി.

 നേട്ടം: ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയെന്ന പട്ടം ഇന്ത്യ തിരിച്ചുപിടിച്ചു.

 കോട്ടം: വളർച്ചാനിരക്ക് 20% കടന്നെങ്കിലും ജി.ഡി.പി മൂല്യം കൊവിഡിന് മുമ്പത്തേക്കാൾ താഴ്‌ചയിൽ. 2019-20ലെ ജൂൺപാദ മൂല്യം 35.35 ലക്ഷം കോടി രൂപയായിരുന്നു; ഈവർഷം 32.38 ലക്ഷം കോടി രൂപ.

റെക്കാഡോടെ ജി.എസ്.ടി

റെക്കാഡ് കുതിപ്പാണ് 2021ൽ ജി.എസ്.ടി സമാഹരണത്തിന്. ഏപ്രിലിൽ ലഭിച്ചത് എക്കാലത്തെയും ഉയരമായ 1.39 ലക്ഷം കോടി രൂപ. നവംബറിൽ 1.31 ലക്ഷം കോടി രൂപയും.

 നേട്ടം 1: സമ്പദ്‌‌പ്രവർത്തനങ്ങൾ സജീവമാകുന്നുവെന്ന് വ്യക്തമാക്കി ഇ-വേ ബില്ലുകളിലും വർദ്ധന.

 നേട്ടം 2: കേരളത്തിന്റെ ജി.എസ്.ടി വരുമാനവും മികച്ച വളർച്ചയിൽ.

സെഞ്ച്വറിയടിച്ച് ഇന്ധനം

ഈവർഷം പൊതുജനത്തെ ഏറ്റവുമധികം പൊറുതിമുട്ടിച്ചത് സെഞ്ച്വറി കടന്ന പെട്രോൾ, ഡീസൽ വിലയാണ്. കേരളത്തിൽ വില പെട്രോളിന് 112 രൂപയും ഡീസലിന് 105 രൂപയും പിന്നിട്ടു.

 നേട്ടം: പ്രതിഷേധം ശക്തമായതോടെ നവംബർ മൂന്നിന് പെട്രോളിന് അഞ്ചുരൂപയും ഡീസലിന് 10 രൂപയും കേന്ദ്രം എക്‌സൈസ് നികുതി കുറച്ചു. തുടർന്ന് ഇതുവരെ ഇന്ധനവിലയിൽ മാറ്റമില്ല.

 കോട്ടം: പെട്രോളും ഡീസലും ജി.എസ്.ടിയിൽ ഉൾപ്പെടുത്താനുള്ള നീക്കം ഫലംകണ്ടില്ല.

കാളക്കുതിപ്പിന്റെ ഓഹരി

കൊവിഡിലും കുലുങ്ങാതെ ഇന്ത്യൻ ഓഹരികൾ മുന്നേറി. സെൻസെക്‌സ് ഒക്‌ടോബർ 18ന് എക്കാലത്തെയും ഉയരമായ 61,765 വരെയെത്തി. സെൻസെക്‌സ് ആദ്യമായി 50,000 കടന്നതും ഈവർഷമാണ്.

 നേട്ടം: 2020 മാർ‌ച്ചിൽ സെൻസെക്‌സിന്റെ മൂല്യം 101.86 ലക്ഷം കോടി രൂപയായിരുന്നു; ഇപ്പോൾ 263.51 ലക്ഷം കോടി രൂപ.

തരംഗമായി ഐ.പി.ഒ

65 കമ്പനികൾ ചേർന്ന് 2021ൽ പ്രാരംഭ ഓഹരി വില്പനയിലൂടെ (ഐ.പി.ഒ) സമാഹരിച്ചത് 1.31 ലക്ഷം കോടി രൂപ. ഇന്ത്യയിലെ ഏറ്റവും ഉയർന്ന സമാഹരണമാണിത്.

 നേട്ടം : ഇന്ത്യയിലെ എക്കാലത്തെയും ഉയർന്ന ഐ.പി.ഒയുമായി പേടിഎം; സമാഹരിച്ചത് 18,300 കോടി രൂപ.

നായികയായി ഫൽഗുനി

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ 2021ന്റെ 'നായിക" ആരെന്ന ചോദ്യത്തിന് ഉത്തരമൊന്നേയുള്ളൂ - ഫാൽഗുനി നയ്യാർ! 58കാരിയായ ഫാൽഗുനി നയിക്കുന്ന 'നൈക" എന്ന ഫാഷൻ ബ്രാൻഡ് നവംബറിലെ ഐ.പി.ഒയിലൂടെ കടന്നുചെന്നത് ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള 50 ലിസ്‌റ്റഡ് കമ്പനികളുടെ പട്ടികയിൽ.

 ഫാൽഗുനി ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ സ്വയാർജിത ശതകോടീശ്വരി പട്ടവും ചൂടി; സമ്പത്ത് 50,000 കോടി രൂപയ്ക്കുമുകളിൽ.

വനിത നയിക്കുന്ന ഇന്ത്യൻ യുണീകോൺ കമ്പനി (100 കോടി ഡോളറിനുമേൽ ഫണ്ടിംഗ് മൂല്യമുള്ള സ്‌റ്റാർട്ടപ്പ്) ഓഹരി വിപണിയിലെത്തിയതും ആദ്യം.

അദാനിയുടെ ലോകം

ഈവർഷം ലോകത്ത് ഏറ്റവുമധികം സമ്പത്ത് വാരിക്കൂട്ടിയവരിൽ അഞ്ചാംസ്ഥാനത്താണ് ഗൗതം അദാനി. അദ്ദേഹത്തിന്റെ ആകെ ആസ്‌തി 8,000 കോടി ഡോളർ (ആറുലക്ഷം കോടി രൂപ). 2021ൽ മാത്രം സമ്പത്തിലുണ്ടായ വർദ്ധന 4,400 കോടി ഡോളർ (3.29 ലക്ഷം കോടി രൂപ).

 നവംബറിൽ മുകേഷ് അംബാനിയെ പിന്തള്ളി ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും സമ്പന്നനെന്ന പട്ടം ഗൗതം അദാനി ചൂടി.

തളരുന്ന വാഹന വിപണി;

വിടപറഞ്ഞ് ഫോഡ്

2020ലെ തളർച്ചയിൽ നിന്ന് നേട്ടത്തിന്റെ ട്രാക്കിലേക്കാണ് ഈവർഷമാദ്യം വാഹന വിപണി കുതിച്ചുമുന്നേറിയത്. എന്നാൽ, അപ്രതീക്ഷിത ചിപ്പ്ക്ഷാമം ഉത്സവകാലത്തുപോലും വാഹനവിപണിയെ ഉലച്ചു. നവംബറിൽ മാത്രം 20 ശതമാനം ഇടിവ് കാർ വില്പനയിലുണ്ടായി.

 കോട്ടം1: പ്രമുഖ അമേരിക്കൻ ബ്രാൻഡായ ഫോഡ് ഇന്ത്യയിലെ വില്പന അവസാനിപ്പിച്ചു.

 കോട്ടം2: ചിപ്പ് ക്ഷാമത്തിന് പരിഹാരമില്ല. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം മൂലം വാഹനങ്ങളുടെ വില കൂട്ടാൻ നിർമ്മാണക്കമ്പനികളുടെ തീരുമാനം.

 നേട്ടം: ഇലക്‌ട്രിക് വാഹനങ്ങൾക്ക് പ്രിയമേറി. പ്രതിമാസ വില്പന ചരിത്രത്തിൽ ആദ്യമായി നവംബറിൽ 40,000 യൂണിറ്റ് കടന്നു.

ഡിജിറ്റൽ ഇന്ത്യ

യു.പി.ഐ പണമിടപാടുകൾ റെക്കാഡുകൾ തകർത്ത വർഷമാണിത്. 2020 ആഗസ്‌റ്റിൽ ആകെ യു.പി.ഐ ഇടപാട് മൂന്നുലക്ഷം കോടി രൂപയുടേതായിരുന്നു. 2021 ഒക്‌ടോബറിൽ ഇടപാട് ഏഴുലക്ഷം കോടി രൂപ കടന്നു.

സ്‌റ്റാർട്ടപ്പുകളുടെ ഇന്ത്യ

ലോകത്ത് 100 കോടി ഡോളറിനുമേൽ നിക്ഷേപമൂല്യമുള്ള സ്‌റ്റാർട്ടപ്പുകളുടെ (യൂണികോൺ) പട്ടികയിൽ ബ്രിട്ടനെ ഇന്ത്യ ഈവർഷം പിന്തള്ളി മൂന്നാംസ്ഥാനം നേടി. 33 യൂണികോൺ കമ്പനികളെയാണ് 2021ൽ ഇന്ത്യ സൃഷ്‌ടിച്ചത്. 254 കമ്പനിളെ ചേർത്ത അമേരിക്ക ഒന്നാമതും 74 കമ്പനികളുമായി ചൈന രണ്ടാമതുമാണ്.

 2021ൽ ഇന്ത്യൻ സ്‌റ്റാർട്ടപ്പുകളിലേക്ക് ഒഴുകിയ നിക്ഷേപം 3,600 കോടി ഡോളർ; ഇത് റെക്കാഡാണ്.

ഇന്ത്യൻ സി.ഇ.ഒമാർ

ആഗോള ടെക് കമ്പനികളുടെ അമരത്ത് എത്തുന്ന ഇന്ത്യൻ സി.ഇ.ഒമാരുടെ ക്ളബ്ബിൽ ഐ.ഐ.ടി ബോംബെക്കാരൻ പരാഗ് അഗ്രവാളും ഇടംപിടിച്ചു. ട്വിറ്ററിന്റെ സി.ഇ.ഒയായാണ് നിയമിതനായത്.

ഐ.എം.എഫിന്റെ ഗീതം!

മലയാളിയും സാമ്പത്തിക വിഗദഗ്ദ്ധയുമായ ഗീത ഗോപിനാഥ് ഇന്ത്യയ്ക്കാകെ അഭിമാനമായി ഐ.എം.എഫിന്റെ 'നമ്പർ 2" പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ഈമാസം ആദ്യവാരം. ഐ.എം.എഫിന്റെ ഫസ്‌റ്റ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്‌ടറായാണ് നിയമനം.

എയർ ഇന്ത്യയ്ക്ക് ടാറ്റ!

നീണ്ട കാത്തിരിപ്പിനൊടുവിൽ എയർ ഇന്ത്യയെ വിറ്റൊഴിയുകയെന്ന കേന്ദ്രലക്ഷ്യം ഫലം കണ്ടു. ആദ്യ ഉടമസ്ഥരായ ടാറ്റാ ഗ്രൂപ്പിന്റെ കൈകളിലേക്ക് എയർ ഇന്ത്യ ഒക്‌ടോബറിൽ തിരിച്ചെത്തി; 18,000 കോടി രൂപയ്ക്കായിരുന്നു ഏറ്റെടുക്കൽ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, ECONOMY, NEWYEAR
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.