കൊച്ചി: കൊച്ചി തുറമുഖത്തെ പുതിയ റഡാർ, വെസൽ ട്രാഫിക് മാനേജ്‌മെന്റ് സൗകര്യങ്ങൾ കേന്ദ്ര തുറമുഖ, ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ നേരിട്ട് വിലയിരുത്തി. തുറമുഖ മന്ത്രാലയ അഡിഷണൽ സെക്രട്ടറി സഞ്ജയ് ബാന്ധോപാദ്ധ്യായ, കൊച്ചി തുറമുഖ ട്രസ്‌റ്റ് ചെയർപേഴ്‌സൺ ഡോ.എം. ബീന തുടങ്ങിയവർ സന്നിഹിതരായിരുന്നു.
2009ലാണ് കൊച്ചി തുറമുഖത്ത് വെസൽ ട്രാഫിക് മാനേജ്‌മെന്റ് സംവിധാനം (വി.ടി.എം.എസ്) കമ്മിഷൻ ചെയ്‌തത്. ഇത് 5.8 കോടി രൂപ ചെലവഴിച്ച് അത്യാധുനികമായി നവീകരിച്ചത് വിലയിരുത്തുകയായിരുന്നു മന്ത്രി. രണ്ട് പുതിയ റഡാറുകൾ, ഒരു എ.ഐ.എസ് ബേസ് സ്‌റ്റേഷൻ, മൂന്ന് വി.എച്ച്.എഫ് റേഡിയോ, അനുബന്ധ ഹാർഡ്‌വെയറും സോഫ്‌റ്റ്‌വെയറും എന്നിവയാണ് നവീകരണത്തിന്റെ ഭാഗമായി ഉൾക്കൊള്ളിച്ചത്.
തുറമുഖത്ത് വെസലുകളുടെ സഞ്ചാരം സുരക്ഷിതവും സുഗമവുമാക്കുകയും എല്ലാ വെസലുകളുടെയും സഞ്ചാരം വ്യക്തമായി നിരീക്ഷിച്ച് തുറമുഖത്തിന്റെ സുരക്ഷ ഉറപ്പാക്കുകയുമാണ് വി.ടി.എം.എസിന്റെ ദൗത്യം. വല്ലാർപാടം അന്താരാഷ്‌ട്ര കണ്ടെയ്‌നർ ട്രാൻസ്‌ഷിപ്പ്‌മെന്റ് ടെർമിനൽ (ഐ.സി.ടി.ടി), ഓയിൽ ടെർമിനലുകൾ, എൽ.എൻ.ജി ടെർമിനൽ, മൾട്ടി യൂസർ ലിക്വിഡ് ടെർമിനൽ (എം.യു.എൽ.ടി), എസ്.സി.ബി റീകൺസ്‌ട്രക്‌ഷൻ പ്രൊജക്‌റ്റ് തുടങ്ങിയ പദ്ധതികളും അടിസ്ഥാനസൗകര്യങ്ങളും മന്ത്രി നോക്കിക്കണ്ടു.
കൊച്ചി തുറമുഖ സന്ദർശനത്തിനെത്തിയ മന്ത്രിയെ സി.ഐ.എസ്.എഫ് യൂണിറ്റ് ഗാർഡ് ഒഫ് ഓണർ നൽകിയാണ് വരവേറ്റത്. തുറമുഖ ട്രസ്‌റ്റിന്റെ തൊടിയിൽ അദ്ദേഹം ആര്യവേപ്പിന്റെ തൈ നടുകയും ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |