കൊച്ചി: ഇന്ത്യൻ ഓഹരിസൂചികകളും രൂപയും ഇന്നലെ കൊയ്‌തത് മികച്ചനേട്ടം. സെൻസെക്‌സ് 1,181 പോയിന്റുയർന്ന് 61,795ലും നിഫ്‌റ്റി 321 പോയിന്റ് മുന്നേറി 18,349 പോയിന്റിലുമാണ് വ്യാപാരാന്ത്യമുള്ളത്. അമേരിക്കയിൽ നാണയപ്പെരുപ്പം കുറഞ്ഞതാണ് ഓഹരിനിക്ഷേപകർക്ക് ആവേശമായത്. 81.80ൽ നിന്ന് 80.79ലേക്ക് രൂപയും കുതിച്ചുകയറി. അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്ക് വർദ്ധിപ്പിക്കുന്നതിന്റെ വേഗം കുറയ്ക്കുമെന്ന വിലയിരുത്തലാണ് രൂപയ്ക്ക് നേട്ടമായത്.
ഇന്നലെ ഒരുവേള സെൻസെക്‌സ് 61,841 വരെയും നിഫ്‌റ്റി 18,362 വരെയും മുന്നേറിയിരുന്നു. ബാങ്കിംഗ്, ഐ.ടി ഓഹരികളാണ് ഇന്നലെ മുന്നേറ്റത്തിന് നേതൃത്വം നൽകിയത്. എച്ച്.ഡി.എഫ്.സി., എച്ച്.ഡി.എഫ്.സി ബാങ്ക്, റിലയൻസ് ഇൻഡസ്‌ട്രീസ്, ടാറ്റാ സ്‌റ്റീൽ, എൽ ആൻഡ് ടി., ബജാജ് ഓട്ടോ, ബജാജ് ഫിനാൻസ് എന്നിവയാണ് ഏറ്റവുമധികം നേട്ടമുണ്ടാക്കിയ മുൻനിര ഓഹരികൾ.
ആശ്വാസമായി അമേരിക്ക
അമേരിക്കയിൽ റീട്ടെയിൽ നാണയപ്പെരുപ്പം 7.7 ശതമാനമായി കുറഞ്ഞതാണ് ആഗോളതലത്തിൽ ഓഹരിവിപണിക്ക് കരുത്തായി. 7.9 ശതമാനമായിരിക്കുമെന്ന നിരീക്ഷകരുടെ പ്രതീക്ഷകളെ തട്ടിത്തെറിപ്പിച്ചുള്ള ഈ കുറവാണ് ഓഹരിനിക്ഷേപകക്ക് ആശ്വാസമായത്.
കഴിഞ്ഞ യോഗങ്ങളിൽ നാണയപ്പെരുപ്പത്തിന് കടിഞ്ഞാണിടാനെന്നോണം അടിസ്ഥാന പലിശനിരക്ക് കുത്തനെ കൂട്ടിയ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്, പലിശവർദ്ധനയുടെ ആക്കം കുറയ്ക്കുമെന്ന പ്രതീക്ഷയും ഓഹരിക്കും രൂപയ്ക്കും നേട്ടമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |