തൃശൂർ: ആയുർവേദത്തിൽ സീതാറാം ആയുർവേദ ലിമിറ്റഡിന്റെ സംഭാവനകൾ വലിയനേട്ടവും അഭിമാനകരവുമാണെന്ന് കേന്ദ്ര ആയുഷ് മന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞു. സീതാറാം ആയുർവേദ ലിമിറ്റഡിന്റെ ശതാബ്‌ദി ആഘോഷം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജി.എം.പി സർട്ടിഫിക്കറ്റ് ആദ്യമായി ലഭിച്ച ആയുർവേദ സ്ഥാപനമാണ് സീതാറാം. സമൂഹത്തിന്റെ ആരോഗ്യസംരക്ഷണത്തിൽ ആയുർവേദത്തിന് നിർണായക പങ്കുണ്ട്. ആയുർവേദത്തിന്റെ പ്രചാരം ഉയർത്താൻ ഈരംഗത്തെ സ്ഥാപനങ്ങൾ മുൻനിരയിലുണ്ടാകണമെന്നും മന്ത്രി പറഞ്ഞു. ഡോ. ഗുർദീപ് സിംഗിന് ആയുർവേദ രത്‌ന, ഡോ.എൽ. മഹാദേവന് അപൂർവ വൈദ്യ, ഡോ. സി.പി. മാത്യുവിന് മരണാനന്തര ബഹുമതിയായി ആയുഷ് മിത്ര പുരസ്‌കാരങ്ങൾ മന്ത്രി സമ്മാനിച്ചു.
ആയുർവേദത്തിലും യോഗ - ഹെൽത്ത് ടൂറിസത്തിലും സീതാറാമിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് കേന്ദ്ര ടൂറിസം മന്ത്രി ശ്രീപദ് യശോ നായിക് പറഞ്ഞു. വിവിധ രാജ്യങ്ങളിലെ ആയുഷ് അംബാസഡർമാരായ ഹൻസ് വെറ്റസ്റ്റെൻ (സ്വിറ്റ്‌സർലൻഡ്), മാർക്കസ് ഹേജ്മാൻ (ജർമ്മനി), യൂറി കിര്യാനോവ് (റഷ്യ) എന്നിവർക്ക് ആയുഷ് സഞ്ചാർ അവാർഡുകൾ സമ്മാനിച്ചു. സീതാറാം ആയുഷ് ലാബിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
സീതാറാമിന്റെ ആചാര രസായന പോർട്ടൽ കേന്ദ്ര ആയുഷ് വകുപ്പ് സെക്രട്ടറി ഡോ. രാജേഷ് കൊട്ടേച്ച ഉദ്ഘാടനം ചെയ്തു; ഡോ.എൽ. പ്രസാദിന് ഏകലവ്യ പുരസ്‌കാരവും സമ്മാനിച്ചു. ടി.എൻ. പ്രതാപൻ എം.പി. അദ്ധ്യക്ഷത വഹിച്ചു. സീതാറാം ആയുർവേദ ഡയറക്‌ടർ ഡോ. വിഘ്‌നേഷ് ദേവരാജ്, മാനേജിംഗ് ഡയറക്‌ടർ ഡോ.ഡി. രാമനാഥൻ എന്നിവർ സംസാരിച്ചു.
വെബിനാറിൽ ഡോ.കെ. മുരളീധരൻ, ഡോ. ശ്രീജ സുകേശൻ, ഡോ. വിശാൽ ഗോവിന്ദഹരി തുടങ്ങിയവർ പങ്കെടുത്തു.
ആദ്യദിവസത്തെ വെബിനാർ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. പി. ബാലചന്ദ്രൻ എം.എൽ.എ., നാഷണൽ മെഡിസിനൽ പ്ലാന്റ് ബോർഡ് സി.ഇ.ഒ. ഡോ. തനൂജ നേസരി തുടങ്ങിയവർ പങ്കെടുത്തു. പ്രമേഹം ആസ്പദമാക്കിയുള്ള വെബിനാറിൽ ഡോ എം.ആർ. വാസുദേവൻ നമ്പൂതിരി, ഡോ.എൽ. മഹാദേവൻ, ഡോ.എസ്. ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |