ചെന്നൈ: കുരുന്നുപ്രായത്തിലേ ട്യൂമറിന്റെ രൂപത്തിലെത്തിയ ദുരിതത്തിൽ നിന്ന് നാലുവയസുകാരിക്ക് കാട്ടൻകുളത്തൂർ എസ്.ആർ.എം ആശുപത്രിയിൽ പുനർജന്മം! ഇരു നാസദ്വാരങ്ങളും അടയുകയും ഇടതുകണ്ണിലേക്ക് വളരുകയും ചെയ്‌ത ട്യൂമറാണ് അത്യപൂർവ ഇരട്ട അതിസൂക്ഷ്‌മ ശസ്‌ത്രക്രിയയിലൂടെ എസ്.ആർ.എം മെഡിക്കൽ കോളേജ് ഹോസ്‌പിറ്റൽ ആൻഡ് റിസർച്ച് സെന്ററിൽ നീക്കംചെയ്‌തത്.
ആറുമാസങ്ങൾക്ക് മുമ്പാണ് പെൺകുട്ടി മാതാപിതാക്കൾക്കൊപ്പം ആശുപത്രിയിലെ ഇ.എൻ.ടി ഒ.പി വിഭാഗത്തിൽ എത്തിയത്. മൂക്കടപ്പ്, ശ്വാസമെടുക്കുമ്പോൾ ശബ്ദം, ഇടതുകണ്ണിൽ വീക്കം, നിലയ്ക്കാത്ത കണ്ണീർ എന്നിവയാണ് മാതാപിതാക്കൾ ചൂണ്ടിക്കാട്ടിയത്. തുടർന്ന്, ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ട്യൂമറാണെന്ന് തിരിച്ചറിഞ്ഞത്.
തുടർന്നാണ് ആശുപത്രിയിലെ വിദഗ്ദ്ധ ഡോക്‌ടർമാരായ ലഫ്.കേണൽ ഡോ.എ. രവികുമാർ, ഡോ. ശിവപ്രിയ, ഡോ.ബി. ഗായത്രി, ഡോ. രാധാകൃഷ്‌ണൻ (ഡിപ്പാർട്ട്മെന്റ് ഒഫ് ഇ.എൻ.ടി., അനസ്‌തേഷ്യോളജി ആൻഡ് ഒഫ്‌താൽമോളജി) എന്നിവർ പെൺകുട്ടിയെ ഇരട്ട ശസ്‌ത്രക്രിയയ്ക്ക് വിധേയയാക്കിയത്.
ആദ്യഘട്ട ശസ്‌ക്രിയ ഫെബ്രുവരിയിലും രണ്ടാംഘട്ടം ജൂലായിലുമായിരുന്നു. അത്യപൂർവമായി മാത്രം റിപ്പോർട്ട് ചെയ്യപ്പെടാറുള്ള 'മയോഫൈബ്രോബ്ലാസ്‌റ്റിക് ട്യൂമർ" ആണ് കുട്ടിയെ ബാധിച്ചിരുന്നത്. ലോകത്ത് ഇതുവരെ 23 ഓളം കേസുകളേ ഈ രോഗവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്‌തിട്ടുള്ളൂ.
പെൺകുട്ടി ഇപ്പോൾ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയെന്നും രോഗത്തിന്റെ മുൻലക്ഷണങ്ങളിൽ നിന്നെല്ലാം മുക്തയായെന്നും ഡോക്‌ടർമാർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |