കൊച്ചി: ഓൺലൈൻ വിപണിയിൽ പുതിയ കുതിപ്പ് ലക്ഷ്യമിട്ട് സപ്ളൈകോ ഹോം ഡെലിവറി ആപ്പിന് തുടക്കമിട്ടു. ഡിസംബർ ആദ്യവാരം ഹോം ഡെലിവറിക്ക് തുടക്കമാകും. ആദ്യഘട്ടം തിരുവനന്തപുരത്തും തുടർന്ന് കൊച്ചിയിലും മാർച്ചിൽ മറ്റു ജില്ലകളിലും ഹോം ഡെലിവറി ആരംഭിക്കും. തുടക്കത്തിൽ സപ്ലൈകോ ഉത്പന്നങ്ങളും പിന്നീട് മത്സ്യഫെഡ്, ഹോർട്ടികോർപ്പ് ഉത്പന്നങ്ങളും വീട്ടുപടിക്കലെത്തിക്കും.
കുടുംബശ്രീയോടും മറ്റും സഹകരിച്ച് നടത്തിയിരുന്ന ഓൺലൈൻ വിതരണം കാര്യക്ഷമമാക്കാൻ വിതരണത്തിന്റെ മേൽനോട്ടച്ചുമതല സപ്ലൈകോ ഏറ്റെടുത്തു. വിവിധ ജില്ലകളിലെ 580 ഓളം സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ കേന്ദ്രീകരിച്ചാവും പ്രവർത്തനങ്ങൾ. ടെൻഡറിലൂടെ രണ്ടു സേവനദാതാക്കളെ തിരഞ്ഞെടുത്തു. കൊവിഡിൽ കുടുംബശ്രീയുമായി ചേർന്ന് 95 വില്പന കേന്ദ്രങ്ങളിൽ ഹോംഡെലിവറി സപ്ലൈകോ നടപ്പാക്കിയിരുന്നു. വാട്‌സ്ആപ്പ് വഴിയും ഫോൺ വഴിയുമായിരുന്നു ബുക്കിംഗ്. ഒക്ടോബറിൽ കരാർ അവസാനിച്ചതോടെയാണ് പുതിയ സേവനദാതാക്കളെ കണ്ടെത്തിയത്.
24 മണിക്കൂറിനകം
സാധനങ്ങളെത്തും
പരാമവധി 24 മണിക്കൂറിനകം സാധനങ്ങൾ വീട്ടിലെത്തിക്കും. ഇതിനായി പ്രത്യേക ഡെലിവറി സംവിധാനമുണ്ടാകും. സബ്‌സിഡിയില്ലാത്ത സാധനങ്ങളാണ് വീടുകളിൽ എത്തിക്കുക. സപ്ലൈകോയിലെ വിലയ്ക്കുതന്നെയാണ് സാധനങ്ങൾ വീട്ടിലെത്തിക്കുക.
ഡെലിവറി ഫീസ് മിനിമം 35 രൂപ. സപ്ലൈകോ സൂപ്പർമാർക്കറ്റ്, ഹൈപ്പർമാർക്കറ്റ് എന്നിവയുടെ 10 കിലോമീറ്റർ ചുറ്റളവിൽ വീടുകളിൽ സാധനങ്ങൾ എത്തിച്ചുനൽകും. ഗൃഹോപകരണങ്ങൾ ഉൾപ്പെടെ വിതരണം ചെയ്യുന്നതും പരിഗണനയിലുണ്ട്.
''ഓൺലൈൻ വില്പനയിലൂടെ കുറഞ്ഞ നിരക്കിലുള്ള സപ്ലൈകോ ഉത്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനാകും. കൊവിഡ് കാലത്ത് വലിയ പ്രതികരണം ഓൺലൈൻ വിപണിക്ക് കിട്ടിയിരുന്നു. ഹോം ഡെലിവറി കൂടുതൽ നേട്ടമാകും""
പി.എം. അലി അസ്ഗർ പാഷ,
ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ,
സപ്ലൈകോ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |