കൊച്ചി: കൊച്ചിയിലെ തേയില ലേലത്തിൽ നിന്ന് തുടർച്ചയായി വിട്ടുനിൽക്കുന്ന സംസ്ഥാന സിവിൽ സപ്ളൈസ് കോർപ്പറേഷന്റെ (സപ്ളൈകോ) നടപടിമൂലം തേയില വില ഇടിയുന്നു. സി.ടി.സി (ക്രഷ്, ടിയർ, കേൾ) ഡസ്‌റ്റ് ഗ്രേഡിന്റെ പ്രധാന ആവശ്യക്കാരായിരുന്നു സപ്ളൈകോ. കഴിഞ്ഞവാരങ്ങളിൽ സപ്ലൈകോയുടെ അസാന്നിദ്ധ്യം മൂലം വില്പന കുറഞ്ഞതോടെയാണ് വിലയിടിഞ്ഞത്. കിലോയ്ക്ക് 155 രൂപയായിരുന്ന വില കഴിഞ്ഞയാഴ്‌ച 145 രൂപയായി ഇടിഞ്ഞു. 10.73 ലക്ഷം കിലോഗ്രാം തേയില ലേലത്തിന് വച്ചെങ്കിലും 59 ശതമാനം മാത്രമാണ് വിറ്റുപോയത്.
സാധാരണ 80,000 കിലോഗ്രാം വരെ തേയില ലേലത്തിൽ പിടിക്കുമായിരുന്ന സപ്ളൈകോ, ഏതാനും ആഴ്‌ചകൾ മുമ്പുവരെ വാങ്ങൽ രണ്ടുലക്ഷം കിലോയിലേക്ക് വരെ ഉയർത്തിയിരുന്നു. സംസ്ഥാന സർക്കാർ സൗജന്യ കിറ്റിലൂടെ തേയില നൽകാൻ തുടങ്ങിയ സാഹചര്യത്തിലായിരുന്നു ഇത്. സപ്ലൈകോ വാങ്ങൽ കൂട്ടിയത് തേയില വില വർദ്ധിക്കാനും സഹായിച്ചിരുന്നു. എന്നാൽ, നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കിറ്റ് വിതരണം നിർജീവമായതോടെ തേയില വാങ്ങലിൽ നിന്ന് സപ്ളൈകോ വിട്ടുനിൽക്കുകയാണ്.
സപ്ളൈകോയുടെ തിരിച്ചുവരവിനായാണ് ഇപ്പോൾ ലേലവിപണി കാത്തിരിക്കുന്നത്. മികച്ച കാലാവസ്ഥയുടെ കരുത്തിൽ ഉത്‌പാദനം ഇപ്പോൾ മെച്ചപ്പെട്ടിട്ടുണ്ട്. എന്നാൽ, കൊവിഡിന്റെ രണ്ടാംതരംഗം വിതരണശൃംഖലയിലും ഡിമാൻഡിലും തടസം സൃഷ്‌ടിച്ചാൽ വിലയും വില്പനയും ഇടിയുമെന്ന ഭീതി കർഷകർക്കും വ്യാപാരികൾക്കുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |