കൊച്ചി: അസംസ്കൃതവസ്‌തുക്കളുടെ വില വർദ്ധനയുടെ പശ്ചാത്തലത്തിൽ ഉത്‌പാദനച്ചെലവ് ഏറിയതിനാൽ വിവിധ പാസഞ്ചർ മോഡലുകളുടെ വില ഉയർത്തി ടാറ്റാ മോട്ടോഴ്‌സ്. മേയ് എട്ടിന് പ്രാബല്യത്തിൽ വന്നവിധം 1.8 ശതമാനം വരെ വില വർദ്ധനയാണ് വരുത്തിയത്. മേയ് ഏഴിനോ അതിനുമുമ്പോ ബുക്ക് ചെയ്‌ത ഉപഭോക്താക്കളെ വില വർദ്ധന ബാധിക്കില്ലെന്ന് ടാറ്റാ മോട്ടോഴ്‌സ് വ്യക്തമാക്കി.
കൊവിഡിൽ വിതരണശൃംഖലയിലെ തടസങ്ങൾ മൂലം സ്‌റ്റീൽ, പ്ളാസ്‌റ്റിക് തുടങ്ങി ഒട്ടുമിക്ക അസംസ്കൃതവസ്‌തുക്കളുടെയും വില കുത്തനെ കൂടിയത് വാഹന നിർമ്മാതാക്കളെ വലയ്ക്കുന്നുണ്ട്. 4.85 ലക്ഷം രൂപ വിലവരുന്ന എൻട്രി-ലെവൽ ഹാച്ച്ബാക്ക് മോഡലായ ടിയാഗോ മുതൽ 21.4 ലക്ഷം രൂപയുടെ എസ്.യു.വിയായ സഫാരി വരെയുള്ള മോഡലുകളാണ് ടാറ്റയുടെ ശ്രേണിയിലുള്ളത്. വിപണിയിൽ വൻ പ്രീതിയുള്ള ഹാരിയർ, നെക്‌സോൺ, അൾട്രോസ് തുടങ്ങിയവയ്ക്കും വില വർദ്ധന ബാധകമാണ്.
റെനോ, എം.ജി മോട്ടോർ., വോൾവോ, ടൊയോട്ട എന്നിവയും ഈമാസം മുതൽ പ്രാബല്യത്തിലാകുന്നവിധം വിലവർദ്ധന പ്രഖ്യാപിച്ചിട്ടുണ്ട്. റെനോയുടെ കോംപാക്‌റ്റ് എസ്.യു.വിയായ കൈഗറിന് 30,000 രൂപവരെ വർദ്ധിക്കും. ഹെക്‌ടർ പതിപ്പുകൾക്ക് 43,000 രൂപവരെയും ഗ്ളോസ്‌റ്റർ എസ്.യു.വിക്ക് 80,000 രൂപവരെയുമാണ് എം.ജി കൂട്ടിയത്. ഗ്ളാൻസയ്ക്ക് 34,000 രൂപവരെയും അർബൻ ക്രൂസറിന് 12,500 രൂപവരെയും ടൊയോട്ട വർദ്ധിപ്പിച്ചു. രണ്ടുലക്ഷം രൂപവരെയാണ് വോൾവോയുടെ മോഡലുകൾക്ക് ഉയരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |