മുംബയ്: ഉപ്പ് മുതൽ ആഡംബര വാഹനംവരെ നിർമ്മിക്കുന്ന വൻ വ്യവസായ സ്ഥാപനമായ ടാറ്റാ സൺസിന്റെ ഒന്നര നൂറ്റാണ്ടിലേറെ നീണ്ട ചരിത്രത്തിൽ ആദ്യമായി തലപ്പത്ത് വൻ പൊളിച്ചെഴുത്ത് വരുന്നൂ. കമ്പനിക്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറിനെ (സി.ഇ.ഒ) നിയമിക്കാനാണ് നീക്കം. നിലവിൽ, ചെയർമാനാണ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.
ഇന്ത്യയിലെ ടോപ് 500 ലിസ്‌റ്റഡ് കമ്പനികളിൽ 2022 മുതൽ ചെയർമാൻ, സി.ഇ.ഒ പദവികൾ ഒരാൾതന്നെ വഹിക്കരുതെന്ന സെബിയുടെ നിർദേശത്തിന്റെ ചുവടുപിടിച്ചുകൂടിയാണ് ഈ നീക്കം. 153 വർഷത്തെ ചരിത്രമുള്ള ടാറ്റാ ഗ്രൂപ്പിന്റെ മാതൃസ്ഥാപനമായ ടാറ്റാ സൺസിന്റെ ചെയർമാൻ നിലവിൽ നടരാജൻ ചന്ദ്രശേഖരനാണ്. അദ്ദേഹത്തിന്റെ കാലാവധി 2022 ഫെബ്രുവരിയിൽ അവസാനിക്കുമെങ്കിലും പുനർനിയമനം ലഭിച്ചേക്കും.
ടാറ്റാ സൺസിൽ 66 ശതമാനം ഓഹരി പങ്കാളിത്തമുള്ള ടാറ്റാ ട്രസ്‌റ്റിന്റെ തലവൻ രത്തൻ ടാറ്റയും സി.ഇ.ഒ പദവി രൂപീകരണത്തിന് അനുകൂലമാണെന്നാണ് സൂചന. അതേസമയം, പൊളിച്ചെഴുത്ത് സംബന്ധിച്ച് ടാറ്റ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇ-കൊമേഴ്‌സ് സംരംഭം ഉൾപ്പെടെ ടാറ്റയുടെ വിപുലീകരണ പദ്ധതികൾ വിജയത്തിൽ എത്തിക്കുകയായിരിക്കും സി.ഇ.ഒയുടെ പ്രധാന ദൗത്യം.
കാർ, ട്രക്ക്, സോഫ്‌റ്റ്‌വെയർ, തേയില, ഇൻഷ്വറൻസ്, സ്‌റ്റീൽ, ടെലികോം തുടങ്ങി 100ലേറെ ബിസിനസ് സംരംഭങ്ങളും 20 ലേറെ ലിസ്‌റ്റഡ് സ്ഥാപനങ്ങളും ഏഴരലക്ഷത്തിലേറെ ജീവനക്കാരുമുള്ള ടാറ്റാ ഗ്രൂപ്പിന്റെ മൂല്യം 10,600 കോടി ഡോളറാണ് (7.8 ലക്ഷം കോടി രൂപ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |