കൊച്ചി: കേന്ദ്രസർക്കാരിന്റെ പ്രത്യക്ഷ, പരോക്ഷനികുതി വരുമാനം നടപ്പുവർഷം ബഡ്‌ജറ്റിൽ ഉന്നമിട്ട ലക്ഷ്യത്തേക്കാളും വളരുമെന്ന് കേന്ദ്ര റെവന്യൂ സെക്രട്ടറി തരുൺ ബജാജ് അഭിപ്രായപ്പെട്ടു. പ്രത്യക്ഷ നികുതിയിനത്തിൽ 14.40 ലക്ഷം കോടി രൂപയും പരോക്ഷനികുതിയിനത്തിൽ 13.30 ലക്ഷം കോടി രൂപയുമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.
കേന്ദ്രത്തിന്റെ ഏറ്റവുമൊടുവിലെ റിപ്പോർട്ട് പ്രകാരം നവംബർ 10വരെ മുൻവർഷത്തെ സമാനകാലത്തേക്കാൾ 30.69 ശതമാനം വർദ്ധനയുമായി 10.54 ലക്ഷം കോടി രൂപ പ്രത്യക്ഷ നികുതിയായി കേന്ദ്രം നേടിയിട്ടുണ്ട്. പ്രതിമാസം ശരാശരി 1.40 ലക്ഷം കോടി രൂപ സമാഹരിച്ച് ജി.എസ്.ടിയായി നടപ്പുവർഷം ലക്ഷ്യമിടുന്നതിന്റെ 67 ശതമാനവും ഒക്‌ടോബർവരെ കേന്ദ്രം നേടിക്കഴിഞ്ഞു.
അതേസമയം കസ്‌റ്റംസ് നികുതി ഇക്കാലത്ത് 92,653 കോടി രൂപയിൽ നിന്ന് 6.9 ശതമാനം താഴ്‌ന്ന് 86,267 കോടി രൂപയും എക്‌സൈസ് നികുതി 1.71 ലക്ഷം കോടി രൂപയിൽ നിന്ന് 18 ശതമാനം കുറഞ്ഞ് 1.40 ലക്ഷം കോടി രൂപയുമായി. എന്നാൽ, ഈ ഇടിവ് മൊത്തം നികുതിവരുമാന ലക്ഷ്യത്തെ ബാധിക്കില്ലെന്ന് തരുൺ ബജാജ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |