കൊച്ചി: പ്രമുഖ മലയാളി പ്രവാസി വ്യവസായി എം.എ.യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പിന്റെ ലുലു ഹൈപ്പർമാർക്കറ്റ് ശൃംഖല ഓഹരിവിപണിയിലേക്ക് ചുവടുവയ്ക്കുന്നു. 2023ഓടെ ഉന്നമിടുന്ന പ്രാരംഭ ഓഹരിവില്പനയുടെ (ഐ.പി.ഒ) ഉപദേശകരായി ഇൻവെസ്‌റ്റ്‌മെന്റ് ബാങ്കർമാരായ മോലീസ് ആൻഡ് കോയെ നിയമിച്ചുവെന്ന് ലുലു ഗ്രൂപ്പ് മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്‌ടർ വി.നന്ദകുമാർ വ്യക്തമാക്കി.
പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള നിക്ഷേപകരുടെ ഏറെനാളത്തെ കാത്തിരിപ്പാണ് അബുദാബി ആസ്ഥാനമായ ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ ഐ.പി.ഒ. ഗൾഫ് മേഖലയിലെ ഏറ്റവും വലിയ സൂപ്പർമാർക്കറ്റ് ശൃംഖലകളിലൊന്നായ ലുലുവിന് മിഡിൽ ഈസ്‌റ്റ്, ഏഷ്യ, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ 23 രാജ്യങ്ങളിലായി 239 ഹൈപ്പർ/സൂപ്പർമാർക്കറ്റുകളും 60,000ലേറെ ജീവനക്കാരുമുണ്ട്. ജീവനക്കാരിൽ കൂടുതലും മലയാളികളാണ്. ഇന്ത്യയിലും ബ്രിട്ടനിലുമുൾപ്പെടെ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഉത്‌പന്ന സമാഹരണകേന്ദ്രങ്ങളുമുണ്ട്.
അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചിലായിരിക്കും (എ.ഡി.എക്‌സ്) ലുലുവിന്റെ ലിസ്‌റ്റിംഗ് (ഓഹരിവിപണി പ്രവേശനം). പ്രവാസി മലയാളികളിൽ നിന്നുൾപ്പെടെ പിന്തുണയുണ്ടാകുമെന്നതിനാൽ ലുലുവിന്റെ ഐ.പി.ഒ വലിയ വിജയമാകുമെന്നാണ് വിലയിരുത്തൽ. അബുദാബി രാജകുടുംബത്തിന് കീഴിലെ അബുദാബി ഡെവലപ്‌മെന്റ് ഹോൾഡിംഗ് കോർപ്പറേഷൻ (എ.ഡി.ക്യു) ലുലു ഗ്രൂപ്പിൽ 100 കോടി ഡോളർ നിക്ഷേപിച്ചിരുന്നു.
വലിയ ലക്ഷ്യങ്ങൾ
യു.എ.ഇയിലെ മികച്ച വിപണി സാഹചര്യങ്ങളുടെ പിൻബലത്തിലാണ് ലുലു പ്രാരംഭ ഓഹരിവില്പന (ഐ.പി.ഒ) നടത്താനുദ്ദേശിക്കുന്നത്. ഐ.പി.ഒയിലൂടെയുള്ള നേട്ടം വിപണിവിപുലീകരണത്തിന് പ്രയോജനപ്പെടുത്തും. ആഫ്രിക്കയിലേക്കും ഇറാക്കിലേക്കും പ്രവർത്തനം വ്യാപിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |