കൊച്ചി: സ്വർണാഭരണങ്ങൾക്ക് യുണീക്ക് ഐഡന്റിഫിക്കേഷൻ (യു.ഐ.ഡി) നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) ആവശ്യപ്പെട്ടു. നാളെ മുതലാണ് യു.ഐ.ഡി നടപ്പാക്കുന്നത്. യു.ഐ.ഡി മുദ്ര പതിപ്പിക്കാൻ വ്യാപാരികളോ ഹാൾമാർക്കിംഗ് സെന്ററുകളോ സജ്ജരായിട്ടില്ല. 35 രൂപയും നികുതിയും നൽകിയാണ് ഇപ്പോൾ ഹാൾമാർക്കിംഗ്. ജൂലായ് ഒന്നുമുതൽ യു.ഐ.ഡി നടപ്പാക്കിയാൽ ഫീസ് എത്രയെന്നും തീരുമാനമായിട്ടില്ല.
4,000ഓളം വ്യാപാരികൾക്കാണ് സംസ്ഥാനത്ത് ബി.ഐ.എസ് ലൈസൻസുള്ളത്. ബാക്കിയുള്ളവർക്ക് ലൈസൻസ് എടുക്കാൻ സാവകാശം നൽകണം. ബി.ഐ.എസിന്റെ മനാക് ഓൺലൈൻ വെബ്‌സൈറ്റിൽ ലോഗിനും രജിസ്‌ട്രേഷനും സാദ്ധ്യമാകുന്നുമില്ല. ഈ സാഹചര്യത്തിൽ യു.ഐ.ഡി നടപ്പാക്കുന്നത് നീട്ടണമെന്ന് എ.കെ.ജി.എസ്.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.ബി. ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ അഡ്വ.എസ്. അബ്‌ദുൽ നാസർ എന്നിവർ ആവശ്യപ്പെട്ടു.
ജൂൺ 16 മുതൽ രാജ്യത്തെ 256 ജില്ലകളിൽ ബി.ഐ.എസ് ഹാൾമാർക്കിംഗ് നിർബന്ധമാണ്. ഇടുക്കിയടക്കം 450ഓളം ജില്ലകളെ ഒഴിവാക്കി. സ്വർണാഭരണത്തിൽ പതിക്കുന്ന ആറക്ക നമ്പറാണ് യു.ഐ.ഡി. ഇതുപയോഗിച്ച് ബി.ഐ.എസ് വെബ്‌സൈറ്റിൽ പരിശോധിച്ചാൽ ആഭരണത്തിന്റെ ഫോട്ടോ, തൂക്കം, കട, നിർമ്മാതാവ്, ഹാൾമാർക്കിംഗ് സെന്റർ തുടങ്ങിയ വിവരങ്ങൾ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |