കേരളത്തിൽ നിന്ന് യൂണിമണിയും കാലിക്കറ്റ് സിറ്റി സഹകരണ ബാങ്കും
കൊച്ചി: റിസർവ് ബാങ്കിൽ നിന്ന് പുതുതായി ബാങ്കിംഗ് ലൈസൻസ് നേടാൻ രംഗത്തുള്ളത് കേരളത്തിൽ നിന്നുള്ള യൂണിമണിയും കാലിക്കറ്റ് സിറ്റി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കും ഉൾപ്പെടെ എട്ട് കമ്പനികൾ. ബാങ്കിതര ധനകാര്യ സ്ഥാപനവും വ്യവസായി ബി.ആർ. ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള ബി.ആർ. ഷെട്ടി ഗ്രൂപ്പ് കമ്പനീസിന്റെ ഉപസ്ഥാപനവുമായ യു.എ.ഇ എക്‌സ്‌ചേഞ്ച് (ഇപ്പോൾ യൂണിമണി) 2017ലും ബാങ്കിംഗ് ലൈസൻസിനായി അപേക്ഷിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല.
വിദേശ നാണയ വിനിമയം ഉൾപ്പെടെ മുഴുവൻ ബാങ്കിംഗ് ഇടപാടുകളും സാദ്ധ്യമാക്കുന്ന യൂണിവേഴ്‌സൽ ബാങ്കിംഗ് ലൈസൻസിനായാണ് യൂണിമണി ഇപ്പോൾ അപേക്ഷിച്ചിട്ടുള്ളത്. ഫ്ളിപ്കാർട്ടിന്റെ മുൻ മേധാവി സച്ചിൻ ബൻസാലിന്റെ ഉടമസ്ഥതയിലുള്ള ചൈതന്യ ഇന്ത്യ ഫിൻക്രെഡിറ്റ്, സിറ്റി ഗ്രൂപ്പിന്റെ മുൻ ദക്ഷിണേഷ്യ മേധാവി പങ്കജ് വൈശ്, കേന്ദ്രസർക്കാരിനും കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക സംസ്ഥാന സർക്കാരുകൾക്കും ഓഹരി പങ്കാളിത്തമുള്ള റെപ്‌കോ ബാങ്ക് എന്നിവയും യൂണിവേഴ്‌സൽ ബാങ്കിംഗ് ലൈസൻസിനായി രംഗത്തുണ്ട്.
സ്മാൾ ഫിനാൻസ് ബാങ്ക് (ചെറു ബാങ്ക്) ലൈസൻസ് നേടാനുള്ള അപേക്ഷയാണ് കാലിക്കറ്റ് സിറ്റി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് സമർപ്പിച്ചത്. വ്യക്തികൾക്കും ചെറുകിട സംരംഭങ്ങൾക്കും വായ്‌പാ സഹായം ലഭ്യമാക്കുന്നവയാണ് ചെറു ബാങ്കുകൾ. വി-സോഫ്‌ട് ടെക്‌നോളജീസ്, ഭാരതി എന്റർപ്രൈസസ് വൈസ് ചെയർമാൻ അഖിൽകുമാർ ഗുപ്‌ത, ദ്വാര ക്ഷേത്രിയ ഗ്രാമീൺ ഫിനാൻഷ്യൽ സർവീസസ് എന്നിവരും ചെറു ബാങ്ക് ലൈസൻസിനായി അപേക്ഷിച്ചിട്ടുണ്ട്. ബാങ്കിംഗ് ലൈസൻസിനായി അപേക്ഷിച്ചവരുടെ പട്ടികയാണ് റിസർവ് ബാങ്ക് പുറത്തുവിട്ടത്. ഇവരിൽ ലൈസൻസ് നേടിയ കമ്പനികളുടെ പട്ടിക വൈകാതെ റിസർവ് ബാങ്ക് പ്രഖ്യാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |