കൊച്ചി: രാജ്യത്ത് ഡിജിറ്റൽ പണമിടപാട് സംവിധാനമായ യൂണിഫൈഡ് പേമെന്റ്‌സ് ഇന്റർഫേസ് (യു.പി.ഐ) ഇടപാടുകളുടെ എണ്ണം ആദ്യമായി 300 കോടി കടന്നു. കഴിഞ്ഞമാസം 6.06 ലക്ഷം കോടി രൂപ മതിക്കുന്ന 324 കോടി ഇടപാടുകളാണ് നടന്നതെന്ന് നാഷണൽ പേമെന്റ്‌സ് കോർപ്പറേഷൻ ഒഫ് ഇന്ത്യ (എൻ.പി.സി.ഐ) വ്യക്തമാക്കി. ജൂണിലെ ഇടപാടുകൾ 280 കോടിയും മൂല്യം 5.47 ലക്ഷം കോടി രൂപയുമായിരുന്നു.
പ്രതിദിനം ശരാശരി 9-10 കോടി ഇടപാടുകളാണ് ജൂലായിൽ നടന്നത്. ജൂലായ് 29ലെ ഇടപാടുകൾ 10.44 കോടിയായിരുന്നു; മൂല്യം 19,154 കോടി രൂപ. 2016ലാണ് യു.പി.ഐ സംവിധാനം രാജ്യത്ത് നിലവിൽ വന്നത്. ആദ്യമായി 100 കോടി ഇടപാടുകൾ പിന്നിട്ടമാസം 2019 ഒക്‌ടോബറാണ്. കൊവിഡ് കാലത്ത്, ഡിജിറ്റൽ പണമിടപാടുകളുടെ സ്വീകാര്യത കുതിച്ചുയർന്നു. കഴിഞ്ഞമാസം ഇമ്മീഡിയേറ്റ് പേമെന്റ്‌സ് സർവീസുകളുടെ (ഐ.എം.പി.എസ്) എണ്ണം 34.97 കോടിയും മൂല്യം 3.09 ലക്ഷം കോടി രൂപയുമാണ്; ആദ്യമായാണ് ഐ.എം.പി.എസ് മൂല്യം പ്രതിമാസം മൂന്നുലക്ഷം കോടി രൂപ കടക്കുന്നത്.
ആധാർ അധിഷ്‌ഠിത പേമെന്റുകൾ (എ.ഇ.പി.എസ്) 8.88 കോടിയും മൂല്യം 23,447 കോടി രൂപയുമാണ്. 2,976 കോടി രൂപയുടെ 19.23 കോടി ഫാസ്ടാഗ് ഇടപാടുകളും കഴിഞ്ഞമാസം നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |