കൊച്ചി: കൊവിഡ് കാലത്ത് ഇന്ത്യയിൽ ഡിജിറ്റൽ പണമിടപാടുകൾ കുതിച്ചുകയറിയത് എക്കാലത്തെയും ഉയരത്തിലേക്ക്. യൂണിഫൈഡ് പേമെന്റ്‌സ് ഇന്റർഫേസ് (യു.പി.ഐ) വഴിയുള്ള പണം കൈമാറ്റം ഡിസംബറിൽ എട്ടുലക്ഷം കോടി രൂപയെന്ന നാഴികക്കല്ലും മറികടന്നു. നാഷണൽ പേമെന്റ്സ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ (എൻ.പി.സി.ഐ) കണക്കനുസരിച്ച് ഡിസംബറിലെ യു.പി.ഐ ഇടപാടുമൂല്യം 8.26 ലക്ഷം കോടി രൂപയാണ്.
3,874 കോടി യു.പി.ഐ ഇടപാടുകൾ 2021ൽ ആകെ നടന്നു. ഇത് സർവകാല റെക്കാഡാണ്. 2020ലെ 1,887 കോടിയേക്കാൾ 105 ശതമാനമാണ് വളർച്ച. ഇടപാടുമൂല്യം 2020ലെ 31 ലക്ഷം കോടി രൂപയിൽ നിന്ന് 130 ശതമാനം വർദ്ധിച്ച് 71.46 ലക്ഷം കോടി രൂപയിലെത്തി. കൊവിഡിൽ ഒക്‌ടോബർ വരെ ഓരോമാസവും പുതിയ ഉയരമാണ് യു.പി.ഐ ഇടപാടുകൾ കുറിച്ചത്. നവംബറിൽ നേരിയ ഇടിവുണ്ടായി. എന്നാൽ, ഡിസംബറിൽ സർവ റെക്കാഡുകളും തകർന്നു.
അതിവേഗം, ബഹുദൂരം
2016ലെ നോട്ട് അസാധുവാക്കലിന് ശേഷമാണ് കേന്ദ്രം യു.പി.ഐ സംവിധാനം അവതരിപ്പിച്ചത്. 2020 ആഗസ്‌റ്റിൽ പ്രതിമാസ ഇടപാടുമൂല്യം ആദ്യമായി മൂന്നുലക്ഷം കോടി രൂപ കടന്നു. തുടർന്ന് ഒന്നരവർഷത്തിനകം മൂല്യം എട്ടുലക്ഷം കോടി രൂപ കടക്കുന്നതിന് 2021 ഡിസംബർ സാക്ഷിയായി.
ഇന്ത്യയിലെ മൊത്തം ഡിജിറ്റൽ ഇടപാടുകളിൽ 50 ശതമാനവും വൈകാതെ യു.പി.ഐ ഇടപാടുകളായിരിക്കും.
25 ശതമാനവുമായി ഐ.എം.പി.എസ് രണ്ടാമതെത്തും.
പ്രതിദിനം 100 കോടി യു.പി.ഐ ഇടപാടുകളാണ് രണ്ടുവർഷത്തിനകം എൻ.പി.സി.ഐ ഉന്നമിടുന്നത്.
45%
എൻ.പി.സി.ഐയുടെ നവംബറിലെ കണക്കുപ്രകാരം ഏറ്റവുമധികം യു.പി.ഐ ഇടപാടുകൾ നടന്നത് ഫോൺപേ വഴി; 45 ശതമാനം. ഗൂഗിൾപേയാണ് രണ്ടാമത് (35 ശതമാനം). പേടിഎമ്മിന്റെ വിഹിതം 15 ശതമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |