കൊച്ചി: ജി.എസ്.ടി നിലവിൽ വന്ന് നാലുവർഷമായിട്ടും കേരളത്തിൽ മാത്രം തുടരുന്ന വാറ്റ് കുടിശിക കേസുകളും വകുപ്പുതല നടപടികളും അവസാനിപ്പിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) ആവശ്യപ്പെട്ടു.
നികുതി കുടിശികയുള്ളവർക്ക് ഒറ്റത്തവണ തീർപ്പാക്കലിനായി 2019ൽ പിണറായി സർക്കാർ തന്നെ 'ആംനെസ്‌റ്റി സ്‌കീം" കൊണ്ടുവന്നിരുന്നു. ചില വ്യവസ്ഥകൾ പ്രതികൂലമായതിനാൽ വാറ്റ് കുടിശികയുള്ള ഒട്ടേറെപ്പേർക്ക് സ്കീം പ്രയോജനപ്പെടുത്താനായില്ല.
യാഥാർത്ഥ്യവുമായി ബന്ധമില്ലാത്തതാണ് പല കേസുകളും. അടൂരിലെ വ്യാപാരി നേരിടുന്നത് ഒറ്റ ബില്ലിന്മേൽ 7,000 കോടി രൂപയുടെ കേസ്! കരുനാഗപ്പള്ളിയിലെ ഒരു സ്വർണ വ്യാപാരിക്ക് മൂന്നുദിവസത്തെ പ്രവൃത്തിദിവസത്തിന് കിട്ടിയത് 195 കോടി രൂപയുടെ നോട്ടീസാണ്. കോഴിക്കോട്ടെ വ്യാപാരിക്ക് ചുമത്തിയ നികുതി 250 കോടി രൂപ! ബില്ലിന്മേൽ 10,000 രൂപയുടെ പിഴവ് വന്നാലും കോടിക്കണക്കിന് രൂപയുടെ അസെസ്‌മെന്റ് ചുമത്തുകയാണ് ഉദ്യോഗസ്ഥർ.
15 വർഷമായി നികുതി കുടിശിക കേസുകൾ നേരിടുകയാണ് സ്വർണ വ്യാപാരികൾ. യാഥാർത്ഥ്യവുമായി ബന്ധമില്ലാത്ത, ഊതിവീർപ്പിക്കപ്പെട്ട കേസുകൾ അവസാനിപ്പിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും അസോസിയേഷൻ പ്രസിഡന്റ് ഡോ.ബി. ഗോവിന്ദൻ, ജനറൽ സെക്രട്ടറി സുരേന്ദ്രൻ കൊടുവള്ളി, ട്രഷറർ എസ്. അബ്‌ദുൽ നാസർ എന്നിവർ കത്തിലൂടെ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |