കൊച്ചി: ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് ഒട്ടേറെ രാജ്യങ്ങൾ വിലക്ക് ഏർപ്പെടുത്തിയതോടെ, പ്രതിസന്ധിയിലായി പഴം, പച്ചക്കറി കയറ്റുമതി. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലായി പ്രതിദിനം ശരാശരി 150 ടണ്ണോളം പഴം, പച്ചക്കറികൾ കയറ്റുമതി ചെയ്‌തിരുന്നത് ഇപ്പോൾ നിശ്ചലമായ സ്ഥിതിയിലാണ്. കൊവിഡ് മൂലം 2020ൽ കൊച്ചി വിമാനത്താവളം വഴിയുള്ള ഈയിനം ചരക്കു കയറ്റുമതി മുൻവർഷത്തെ 116 ടണ്ണിൽ നിന്ന് 66.3 ടണ്ണിലേക്ക് കുറഞ്ഞിരുന്നു. 202ൽ ഇതിനകം തന്നെ കയറ്റുമതി 83.7 ടണ്ണിലേക്ക് കരകയറി. ഇതിനിടെയാണ്, വീണ്ടും പ്രതിസന്ധി സൃഷ്‌ടിച്ച് വിവിധ രാജ്യങ്ങളുടെ വിമാനവിലക്ക് എത്തിയത്.
യു.എ.ഇ., സൗദി അറേബ്യ, ഒമാൻ, ബഹ്‌റിൻ, കുവൈറ്റ് എന്നിവയാണ് കേരളത്തിൽ നിന്നുള്ള പഴം, പച്ചക്കറികളുടെ പരമ്പരാഗത വിപണി. യു.എ.ഇ., കുവൈറ്റ്, ബ്രിട്ടൻ, അമേരിക്ക, ഇൻഡോനേഷ്യ, കാനഡ, ഇറാൻ, ഫ്രാൻസ്, ഹോങ്കോംഗ്, സിംഗപ്പൂർ, ഓസ്‌ട്രേലിയ തുടങ്ങിയവ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ വിലക്കിക്കഴിഞ്ഞു. ഇന്ത്യയിലേക്ക് ചരക്കു വരുന്നതും കുറഞ്ഞതിനാൽ കാർഗോ വിമാനങ്ങളുടെ കുറവും കയറ്റുമതിക്കാരെ വലയ്ക്കുന്നുണ്ട്.
കാർഗോവിമാനങ്ങളിൽ 60-75 ടൺ വരെ ചരക്ക് കയറ്റാനാകും. യാത്രാ വിമാനങ്ങളുടെ ചരക്കുനീക്ക ശേഷി 30-35 ടണ്ണാണ്. പ്രത്യേക യാത്രാ വിമാനങ്ങൾ ഈ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നുണ്ട്. എന്നാൽ, ഇവ ചരക്കുനീക്കാൻ ഇപ്പോൾ മൂന്നിരട്ടിവരെ ഫീസാണ് ഈടാക്കുന്നതെന്ന് കയറ്റുമതിക്കാർ പറയുന്നു. മസ്‌കറ്റ്, റിയാദ് എന്നിവിടങ്ങളിലേക്കുള്ള ചരക്കുനീക്കത്തിന് കിലോയ്ക്ക് 35-40 രൂപയായിരുന്നു കൊവിഡിന് മുമ്പ് വിമാനക്കമ്പനികൾ ഈടാക്കിയിരുന്ന ഫീസ്. ഇപ്പോഴത് 120 രൂപയോളമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |