കൊച്ചി: ചില്ലറവില (റീട്ടെയിൽ) നാണയപ്പെരുപ്പത്തിന് കടകവിരുദ്ധമായി സെപ്തംബറിൽ മൊത്തവില (ഹോൾസെയിൽ) സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം കുത്തനെ താഴ്‌ന്നു. ആഗസ്‌റ്റിലെ 12.41 ശതമാനത്തിൽ നിന്ന് 10.70 ശതമാനമായാണ് കുറഞ്ഞത്.
ഭക്ഷ്യോത്‌പന്നങ്ങളുടെ മൊത്തവില കുറഞ്ഞതാണ് കഴിഞ്ഞമാസം ആശ്വാസമായത്. അതേസമയം, തുടർച്ചയായ 18-ാം മാസമാണ് മൊത്തവില നാണയപ്പെരുപ്പം 10 ശതമാനത്തിനുമേൽ തുടരുന്നതെന്ന ആശങ്കയുണ്ട്.
റിസർവ് ബാങ്ക് മുഖ്യ പലിശനിരക്ക് പരിഷ്‌കരിക്കാൻ പ്രധാനമായും വിലയിരുത്തുന്നത് റീട്ടെയിൽ നാണയപ്പെരുപ്പമാണ്. ഇത് കഴിഞ്ഞമാസം ആഗസ്‌റ്റിലെ 7 ശതമാനത്തിൽ നിന്ന് 7.41 ശതമാനത്തിലേക്ക് കുതിച്ചുയർന്നിരുന്നു. നാണയപ്പെരുപ്പം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് അഭികാമ്യമായ 6 ശതമാനത്തിന് താഴേക്ക് തിരിച്ചെത്തിക്കാനായി കഴിഞ്ഞ 4 യോഗങ്ങളിലായി റിസർവ് ബാങ്ക് റിപ്പോനിരക്ക് 1.9 ശതമാനം കൂട്ടിയിരുന്നു. ഡിസംബറിലെ യോഗത്തിലും പലിശനിരക്ക് കൂട്ടാനാണ് സാദ്ധ്യത.
കുറയുന്ന മൊത്തവില
ജനുവരി : 13.68%
ഫെബ്രുവരി : 13.43%
മാർച്ച് : 14.55%
ഏപ്രിൽ : 15.08%
മേയ് : 15.08%
ജൂൺ : 15.18%
ജൂലായ് : 13.93%
ആഗസ്‌റ്റ് : 12.41%
സെപ്തംബർ : 10.70%
ഒടുവിൽ, ഉയർന്ന് വിദേശ
നാണയശേഖരം
ഒമ്പത് ആഴ്ചകൾ നീണ്ട തുടർച്ചയായ ഇടിവിന് വിരാമമിട്ട് ഇന്ത്യയുടെ വിദേശ നാണയശേഖരം വീണ്ടും നേത്തിലേറി. ഒക്‌ടോബർ ഏഴിന് സമാപിച്ചവാരത്തിൽ 20.4 കോടി ഡോളർ ഉയർന്ന് ശേഖരം 53,287 കോടി ഡോളറായി. കഴിഞ്ഞവർഷം സെപ്തംബറിൽ കുറിച്ച 64,245 കോടി ഡോളറാണ് വിദേശ നാണയശേഖരത്തിന്റെ എക്കാലത്തെയും ഉയരം. വിദേശ കറൻസി ആസ്‌തി ഈമാസം ആദ്യവാരം 131 കോടി ഡോളർ ഇടിഞ്ഞെങ്കിലും കരുതൽ സ്വർണശേഖരം 135 കോടി ഡോളർ ഉയർന്നതാണ് മൊത്തം ശേഖരം നേട്ടത്തിലേറാൻ സഹായിച്ചത്. 3,896 കോടി ഡോളറാണ് കരുതൽ സ്വർണശേഖരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |