മാർച്ചിൽ 14.55%
കൊച്ചി: രാജ്യത്ത് അവശ്യവസ്‌തുക്കൾക്ക് വിലക്കയറ്റം രൂക്ഷമാകുന്നുവെന്ന് സൂചിപ്പിച്ച് മാർച്ചിൽ മൊത്തവില സൂചിക (ഹോൾസെയിൽ) അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം നാലുമാസത്തെ ഉയരമായ 14.55 ശതമാനത്തിലെത്തി. ഫെബ്രുവരിയിൽ 13.11 ശതമാനമായിരുന്നു. തുടർച്ചയായ 12-ാം മാസമാണ് മൊത്തവില നാണയപ്പെരുപ്പം 10 ശതമാനത്തിനുമേൽ തുടരുന്നത്.
റിസർവ് ബാങ്ക് മുഖ്യ പലിശനിരക്കുകൾ പരിഷ്‌കരിക്കാൻ പ്രധാനമായും പരിഗണിക്കുന്ന ഉപഭോക്തൃവില സൂചിക (റീട്ടെയിൽ) അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം മാർച്ചിൽ 17 മാസത്തെ ഉയരമായ 6.95 ശതമാനത്തിൽ എത്തിയിരുന്നു. അടുത്ത ധനനയ നിർണയയോഗം മുതൽ റിസർവ് ബാങ്ക് മുഖ്യ പലിശനിരക്കുകൾ കൂട്ടാനുള്ള സാദ്ധ്യത ഇതോടെ ശക്തമായിട്ടുണ്ട്.
ഇന്ധന, ഭക്ഷ്യവസ്തു വിലകൾ വർദ്ധിക്കുന്നതാണ് നാണയപ്പെരുപ്പം കുതിക്കാൻ മുഖ്യകാരണം. മാർച്ചിൽ ഇന്ധന മൊത്തവില 31.50 ശതമാനത്തിൽ നിന്ന് 34.52 ശതമാനത്തിലേക്കും ഭക്ഷ്യവില 8.47 ശതമാനത്തിൽ നിന്ന് 8.71 ശതമാനത്തിലേക്കും കുതിച്ചുയർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |