ലണ്ടൻ : കൺസർവേറ്റീവ് പാർട്ടി നേതാവ് ലിസ് ട്രസ് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റു. ബ്രിട്ടന്റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് ബോറിസ് മന്ത്രിസഭയിലെ ഫോറിൻ സെക്രട്ടറിയായിരുന്ന ലിസ്. ഇന്നലെ സ്കോട്ട്‌ലൻഡിലെ ബാൽമോറൽ കൊട്ടാരത്തിലെത്തി എലിസബത്ത് രാജ്ഞിയെ കണ്ടതോടെയാണ് ലിസ് ഔദ്യോഗിക ചുമതലകളിലേക്ക് പ്രവേശിച്ചത്.
എലിസബത്ത് രാജ്ഞി നിയമിക്കുന്ന 15-ാമത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ് ലിസ്. അതേസമയം, ബോറിസ് ജോൺസൺ ഇന്നലെ രാജ്ഞിയെ സന്ദർശിച്ച് തന്റെ പദവി ഒഴിഞ്ഞു. ബ്രിട്ടണിൽ പരമ്പരാഗതമായി തുടരുന്ന അധികാരക്കൈമാറ്റ രീതിയാണിത്. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി രാജ്ഞിയെ സന്ദർശിച്ച് രാജി സമർപ്പിക്കുകയും തന്നെ സന്ദർശിക്കുന്ന പുതിയ പ്രധാനമന്ത്രിയെ മന്ത്രിസഭ രൂപീകരിക്കാൻ രാജ്ഞി ക്ഷണിക്കുകയും ചെയ്യും.
സാധാരണ ബക്കിംഗ്‌ഹാം പാലസിൽ നടക്കുന്ന ചടങ്ങ് ഇത് ആദ്യമായാണ് ബാൽമോറലിൽ നടക്കുന്നത്. ഇതിന് മുമ്പ് 1885ൽ ലോർഡ് സാലിസ്ബറിയെ വിക്ടോറിയ രാജ്ഞി പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചത് ബാൽ മോറലിൽ വച്ചായിരുന്നു. ലിസും ബോറിസും വേവ്വേറെയാണ് രാജ്ഞിയെ കണ്ടത്. ബോറിസ് രാജ്ഞിയെ സന്ദർശിച്ച് മടങ്ങിയ ശേഷമായിരുന്നു ലിസിന്റെ സന്ദർശനം.
ഇന്നലെ രാവിലെ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ നമ്പർ 10 ഡൗണിംഗ് സ്ട്രീറ്റിന് പുറത്ത് ബോറിസ് തന്റെ വിടപറയൽ പ്രസംഗം നടത്തിയിരുന്നു. ബോറിസ് 1,139 ദിവസം പ്രധാനമന്ത്രിയായി അധികാരത്തിലിരുന്നു. സ്വന്തം കർത്തവ്യങ്ങൾ നിറവേറ്റിയ ഒരു ബൂസ്റ്റർ റോക്കറ്റ് എന്നാണ് ബോറിസ് പ്രസംഗത്തിനിടെ സ്വയം വിശേഷിപ്പിച്ചത്.
പുതിയ പ്രധാനമന്ത്രി ലിസിന് പിന്നിൽ അണിനിരക്കാൻ കൺസർവേറ്റീവ് പാർട്ടി അംഗങ്ങളോട് ബോറിസ് ആഹ്വാനം ചെയ്തു. ബ്രെക്സിറ്റ്, കൊവിഡ് വാക്സിൻ തുടങ്ങിയ വിഷയങ്ങളിൽ തന്റെ സർക്കാർ നേടിയെടുത്ത വിജയങ്ങളും റഷ്യൻ അധിനിവേശത്തിനിടെ യുക്രെയിന് നൽകി വരുന്ന സഹായങ്ങളും ബോറിസ് പ്രസംഗത്തിൽ എടുത്തുപറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |