ബ്രിട്ടനിൽ ഏറ്റവും കുറച്ചു കാലം ഭരിച്ച പ്രധാനമന്ത്രി
ലണ്ടൻ:ബ്രിട്ടനിൽ അശാസ്‌ത്രീയമായി നികുതികൾ വെട്ടിക്കുറച്ച സാമ്പത്തിക പാക്കേജിനെതിരെ കൺസർവേറ്റിവ് പാർട്ടിയിലും പുറത്തും രൂക്ഷമായ പ്രതിഷേധത്തെ തുടർന്ന് പ്രധാനമന്ത്രിയും പാർട്ടി നേതാവുമായ ലിസ് ട്രസ് രാജിവച്ചു. ഇതോടെ ഇന്ത്യൻ വംശജനും മുൻ ധനമന്ത്രിയുമായ ഋഷി സുനകിന് പ്രധാനമന്ത്രിയാകാൻ സാദ്ധ്യത തെളിഞ്ഞു. പാർലമെന്റംഗമായ 49കാരി പെനി മോർഡോണ്ട് ആണ് സുനകിന്റെ മുഖ്യ എതിരാളി. അടുത്ത വെള്ളിയാഴ്ചയോടെ പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കും.
അധികാരമേറ്റ് 44ാം ദിവസമാണ് ട്രസിന്റെ രാജി. ബ്രിട്ടന്റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയായ ട്രസ് രണ്ട് നൂറ്റാണ്ടിനിടെ ഏറ്റവും കുറച്ചുകാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രിയെന്ന പേരുദോഷവുമായാണ് ഒഴിയുന്നത്. അധികാരത്തിലിരിക്കെ 1827ൽ മരണമടഞ്ഞ ജോർജ് കാനിംഗ് ആണ് മുമ്പ് ഏറ്റവും കുറച്ചുകാലം പ്രധാനമന്ത്രിയായിരുന്നത് - 119 ദിവസം.
ട്രസിന്റെ ധനമന്ത്രിയായിരുന്ന ക്വാസി ക്വാർട്ടെങ് കഴിഞ്ഞ മാസം അവതരിപ്പിച്ച മിനി ബഡ്‌ജറ്റിലാണ് സർക്കാർ ഖജനാവ് തകർക്കുന്ന സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. പ്രതിഷേധത്തെ തുടർന്ന് ലിസ് ട്രസ് തെറ്റ് സമ്മതിക്കുകയും ധനമന്ത്രി ക്വാസി ക്വാർട്ടെങിനെ പുറത്താക്കുകയും ചെയ്‌തിരുന്നു. പുതിയ ധനമന്ത്രി ജറമി ഹണ്ട് നികുതി പരിഷ്‌കാരങ്ങൾ ഏതാണ്ട് പൂർണമായി പിൻവലിച്ചു. ബ്രിട്ടീഷ് രാഷ്‌ട്രീയത്തിലെ ഏറ്റവും വലിയ മലക്കം മറിച്ചിലായിരുന്നു ആ നയം മാറ്റം. എന്നിട്ടും ട്രസിന്റെ രാജിക്കായി സമ്മർദ്ദം വർദ്ധിച്ചു. അശാസ്‌ത്രീയമായ നികുതിയിളവുകൾ സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുമെന്നായിരുന്നു ഭരണപക്ഷത്തിന്റെ തന്നെ വിമർശനം. ആഭ്യന്തര മന്ത്രി സുവെല്ല ബ്രേവർമാൻ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം രാജി വച്ചിരുന്നു. അതിനിടെ ജനസഭയിൽ സർക്കാരിന് അനുകൂലമായി വോട്ട് ചെയ്യാൻ ട്രസ് അനുകൂലികളായ എം. പിമാർ മറ്റ് പാർട്ടി എം. പിമാരെ കൈയേറ്റം ചെയ്തതും ട്രസിന്റെ വിധിയെഴുതി.
തോറ്റുപിൻമാറില്ലെന്നും അടുത്ത തിരഞ്ഞെടുപ്പിൽ താൻ തന്നെ പാർട്ടിയെ നയിക്കുമെന്നും ലിസ് ട്രസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ജനവിധിക്കനുസരിച്ച് ദൗത്യം നിറവേറ്റാനായില്ലെന്ന് ഏറ്റുപറഞ്ഞുകൊണ്ടാണ് ലിസ് ട്രസ് ഇന്നലെ രാജിവച്ചത്. ചാൾസ് രാജാവിനെ കണ്ട് രാജിവിവരം അറിയിച്ച ശേഷമായിരുന്നു പ്രഖ്യാപനം. പുതിയ പ്രധാനമന്ത്രി വരുന്നതു വരെ സ്ഥാനത്തു തുടരുമെന്നും അവർ അറിയിച്ചു.
സാദ്ധ്യതയിൽ ഋഷി സുനക് ഒന്നാമൻ
കഴിഞ്ഞ തവണ കൺസർവേറ്റിവ് പാർട്ടി നേതൃസ്ഥാനത്തേക്ക് കടുത്ത പോരാട്ടത്തിൽ ഋഷി സുനകിനെ പിന്തള്ളിയാണ് ലിസ് ട്രസ് തിരഞ്ഞെടുക്കപ്പെട്ടത്. ട്രസ് 57% വോട്ട് നേടിയിരുന്നു. ഇത്തവണ സുനകിനാണ് നിരീക്ഷകർ കൂടുതൽ സാദ്ധ്യത കൽപ്പിക്കുന്നത്
ഋഷി സുനക് .....50%
പെനി മോർഡോണ്ട് ......31%
മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ........18%
മുൻ പ്രതിരോധ സെക്രട്ടറി ബെൻ വാലസ്....... 8%
ബാഡിനോക്ക് ....2%
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |