ന്യൂഡൽഹി : വളരെ വേഗം പടർന്ന് പിടിക്കുന്ന കൊവിഡ് വകഭേദത്തെ ചില ആഫ്രിക്കൻ രാജ്യങ്ങളിൽ കണ്ടെത്തി എന്ന റിപ്പോർട്ട് വന്നതിന് തൊട്ടുപിന്നാലെ അടച്ചുപൂട്ടലും, യാത്രാനിരോധനവും എല്ലാം പുറത്തെടുത്തിരിക്കുകയാണ് വിവിധ രാജ്യങ്ങൾ. എന്നാൽ ഒരിക്കൽ പരാജയപ്പെട്ട ഈ ആയുധങ്ങൾ തന്നെ വാക്സിൻ വികസിപ്പിച്ച ശേഷവും ലോകരാജ്യങ്ങൾ പിന്തുടരുന്നത് എന്ത്‌കൊണ്ടാണെന്ന് ആശ്ചര്യപ്പെടുകയാണ് ഒരു സംഘം വിദഗ്ദ്ധർ. കൊവിഡ് കാലത്തിനൊപ്പം ജീവിക്കേണ്ടി വരും എന്ന സത്യം നാം മനസിലാക്കേണ്ടതുണ്ടെന്നും വിവിധ പഠനങ്ങളിലൂടെ വിദഗ്ദ്ധർ തെളിയിച്ചിട്ടുണ്ട്. പുതിയ കൊവിഡ് വകഭേദത്തിന് അതിനാൽ തന്നെ യാത്രാ നിരോധനം ചേർന്ന ഒരു വഴിയല്ല.
ഒമൈക്രോൺ വ്യാപനം നിയന്ത്രിക്കാൻ ഇന്ത്യ നയപരമായ തീരുമാനങ്ങൾ എടുക്കണമെന്ന് ഒരു ദേശീയ മാദ്ധ്യമത്തിനോട് സംസാരിക്കവേ ഡോ സൗമിത്ര ദാസ് അഭിപ്രായപ്പെടുന്നു. അതിർത്തികൾ അടയ്ക്കുന്നത് ഒരു പരിഹാരമല്ലെന്നും നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ബയോമെഡിക്കൽ ജീനോമിക്സിന്റെ ഡയറക്ടർ കൂടിയായ ഡോക്ടർ വിശദീകരിക്കുന്നു. ദക്ഷിണാഫ്രിക്കയിലെ വിറ്റ്വാട്ടർസ്റ്റാൻഡ് സർവകലാശാലയിലെ വാക്സിനോളജി പ്രൊഫസർ ഷബീർ എ മാധിയും ഈ അഭിപ്രായത്തിനോട് യോജിക്കുന്നുണ്ട്.
വിവേചനപൂർവമായ തീരുമാനങ്ങൾ ഒമൈക്രോണിന്റെ കാര്യത്തിൽ രാജ്യങ്ങൾ എടുക്കരുത്. അതേസമയം ഇൻഡോർ സ്ഥലങ്ങളിൽ കൂട്ടം കൂടുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യണം. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആഫ്രിക്കൻ രാജ്യങ്ങൾ പിന്നാക്കം നിൽക്കുന്നതാണ് ഇപ്പോഴത്തെ ആശങ്ക വർദ്ധിപ്പിക്കുവാൻ കാരണം. എന്നാൽ അന്താരാഷ്ട്ര യാത്രാ നിരോധനങ്ങൾ ഏർപ്പെടുത്തിയാലും വൈറസുകൾ ലോകം മുഴുവൻ വ്യാപിക്കും എന്നത് കഴിഞ്ഞ കാലങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. വൈറസ് വ്യാപനത്തിനുള്ള കാലാവധി നീട്ടിവയ്ക്കാൻ മാത്രമേ ഇത്തരം നിയന്ത്രണങ്ങളാൽ കഴിയുകയുള്ളു. വാക്സിനേഷനിൽ കൂടി രോഗബാധയുടെ ശേഷി കുറയ്ക്കുക എന്നതാണ് ഫലപ്രദമായ മാർഗം. ഉയർന്ന അപകട സാദ്ധ്യതയുള്ളവർക്ക് വാക്സിനേഷൻ ഉറപ്പാക്കണം, വേണ്ടി വന്നാൽ ബൂസ്റ്റർ ഡോസുകൾ നൽകണമെന്നും വിദഗ്ദ്ധർ ആവശ്യപ്പെടുന്നു.
പുതിയ കൊവിഡ് വകഭേദം ഭീഷണി ഉയർത്തുമ്പോൾ രാജ്യങ്ങൾ ശ്രദ്ധ പതിപ്പിക്കേണ്ട മേഖലകളെ കുറിച്ചും ആരോഗ്യ രംഗത്തെ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. അവയിൽ പ്രധാനം എല്ലാവർക്കും വാക്സിൻ എത്തിക്കുക എന്നതാണ്. എല്ലാ ഇൻഡോർ സ്‌പെയ്സുകൾക്കും വാക്സിൻ പാസ്‌പോർട്ടുകൾ നടപ്പിലാക്കാനും ശ്രദ്ധിക്കണം. അതായത് മതിയായ ഡോസിൽ വാക്സിൻ എടുത്തവർക്ക് മാത്രം പ്രവേശനം അനുവദിക്കണം. ഇതിന് പുറമേ കൊവിഡിനൊപ്പം ജീവിക്കുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിക്കാൻ ജനം തയ്യാറാവണം. മാസ്‌ക്, സാനിറ്റൈസർ തുടങ്ങിയവ എപ്പോഴും കരുതേണ്ട വസ്തുക്കളാവും ഇനിയുള്ള കാലം എന്ന് ചുരുക്കം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |