ന്യൂഡൽഹി: പാർട്ടിയുടെയും നേതൃത്വത്തിന്റെയും പോരയ്മകളും വീഴ്ചകളും പരിമിതികളും പരിഹരിച്ച് അധികാരത്തിൽ തിരിച്ചെത്താനുള്ള വഴികൾ തേടി കോൺഗ്രസ് സംഘടിപ്പിക്കുന്ന മൂന്നു ദിവസത്തെ നവ് സങ്കൽപ് ചിന്തൻ ശിബിരം രാജസ്ഥാനിലെ ഉദയ‌്‌പൂരിൽ നാളെ തുടങ്ങും. പാർട്ടി ഭരണഘടന അടക്കം പരിഷ്കരിച്ച് പുതുജീവൻ വീണ്ടെടുക്കാനാണ് ശ്രമം.
തിരഞ്ഞെടുപ്പ് വിദഗ്‌ദ്ധൻ പ്രശാന്ത് കിഷോർ സമർപ്പിച്ച നിർദ്ദേശങ്ങളും പാർട്ടി അദ്ധ്യക്ഷ സോണിയ രൂപീകരിച്ച ആറ് ഉപസമിതികൾ തയ്യാറാക്കുന്ന രാഷ്‌ട്രീയ പ്രമേയങ്ങളും സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന 422 പ്രതിനിധികൾ വിശദമായി ചർച്ച ചെയ്‌ത് പദ്ധതികൾ തയ്യാറാക്കും.
പ്രശാന്ത് കിഷോർ നിർദ്ദേശിച്ച തന്ത്രങ്ങൾ അടിസ്ഥാനമാക്കി എട്ടംഗ സമിതി സമർപ്പിച്ച റിപ്പോർട്ട് നടപ്പാക്കാനുള്ള ഉന്നതാധികാര ആക്‌ഷൻ ഗ്രൂപ്പ്-2024 പ്രത്യേകം രൂപീകരിക്കും. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കാനുള്ള നടപടികളാണിവ.
#ഒരാൾ നയിക്കും,
ഒരാൾ മത്സരിക്കും?
ഒരു കുടുംബത്തിൽ നിന്ന് ഒരാൾക്ക് മാത്രം തിരഞ്ഞെടുപ്പ് ടിക്കറ്റ് എന്ന നിർദ്ദേശമാകും ചർച്ചകളിൽ പ്രധാനം. തീരുമാനം നടപ്പായാൽ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരിൽ ഒരാൾ മാത്രമാകും മത്സരിക്കുക. ആരോഗ്യ പ്രശ്നങ്ങൾ കാരണം സോണിയാ ഗാന്ധി വിശ്രമ ജീവിതമാണ് ആഗ്രഹിക്കുന്നത്. ഗാന്ധി കുടുംബത്തിന് പുറത്തു നിന്നൊരു പ്രസിഡന്റ് എന്നതും ചർച്ചയാവും. പ്രവർത്തക സമിതിയിൽ തിരഞ്ഞെടുപ്പ് നടത്തണമെന്ന ജി-23 നേതാക്കളുടെ ആവശ്യവും നിർദ്ദേശമായുണ്ട്.
സംസ്ഥാന നേതൃത്വങ്ങൾക്ക് ഡി.സി.സി അദ്ധ്യക്ഷൻമാരുടെ നിയമന ചുമതല അടക്കം നൽകി പാർട്ടി ഘടകങ്ങളെ ശക്തിപ്പെടുത്തണമെന്ന നിർദ്ദേശവും പരിഗണിക്കും.
മല്ലികാർജ്ജുന ഖാർഗെ കൺവീനറായ രാഷ്‌ട്രീയ വിഷയങ്ങൾക്കായുള്ള സമിതിയിൽ ഗുലാംനബി ആസാദ്, ശശി തരൂർ തുടങ്ങിയവരുണ്ട്. മുകുൾ വാസ്‌നിക് നയിക്കുന്ന സംഘടനാ സമിതിയിൽ താരിഖ് അൻവർ, രമേശ് ചെന്നിത്തല, തുടങ്ങിയവരാണുള്ളത്. സൽമാൻ ഖുർഷിദ് നയിക്കുന്ന സാമൂഹ്യ നീതിയും ശാക്തീകരണവും എന്ന സമിതിയിൽ ആന്റോ ആന്റണി എം.പിയുണ്ട്. അമരീന്ദർ സിംഗ് വാറിംഗ് കൺവീനറായ സമിതിയാണ് യുവാക്കളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നത്. റോജി എം.ജോൺ എം.എൽ.എയും അംഗമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |