ന്യൂഡൽഹി: കാവഡ് യാത്രയ്ക്ക് യു.പി സർക്കാർ അനുമതി നൽകിയതിനെതിരെ സുപ്രീംകോടതി. സംഭവത്തിൽ സ്വമേധയാ കേസെടുത്ത സുപ്രീംകോടതി ഇന്നലെ യു.പി സർക്കാരിന് നോട്ടീസയച്ചു. 16ന് കേസ് വീണ്ടും പരിഗണിക്കും.
കൊവിഡ് മൂലം ഉത്തരാഖണ്ഡ് യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടും യു.പി സർക്കാർ കാവഡ് യാത്രയുമായി മുന്നോട്ട് പോകുകയാണ്. കാവഡ് തീർത്ഥാടകരെ മാത്രമേ പുണ്യസ്ഥലങ്ങളിൽ അനുവദിക്കുവെന്ന് യു.പി വ്യക്തമാക്കി. പടിഞ്ഞാറൻ യു.പിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നതും പരിഗണിക്കുന്നുണ്ട്. ഈ മാസം 25 മുതൽ ആഗസ്റ്റ് ആറ് വരെയാണ് കാവഡ് യാത്ര. മൂന്ന് കോടി പേരെങ്കിലും പശ്ചിമ യു.പിയിലെ തീർത്ഥാടന കേന്ദ്രങ്ങളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഉത്തരാഖണ്ഡിലെ ഒരു ഹിന്ദു ഉത്സവമാണ് കാവഡ് യാത്ര. ഹരിദ്വാർ, ഗോമുഖ്, ഗംഗോത്രി, ബീഹാറിലെ സുൽത്താൻഗഞ്ച് എന്നിവിടങ്ങളിലേക്ക് ശ്രാവണ മാസത്തിൽ (ജൂലായ്) ഭക്തർ യാത്ര നടത്തുന്നു. ഇവിടങ്ങളിലെ ഗംഗാ നദിയിലിറങ്ങി രണ്ട് പാത്രങ്ങളിൽ വെള്ളം ശേഖരിക്കുന്നു. ഇത് കാവഡ് എന്ന് വിളിക്കുന്ന ഒരു മുളന്തണ്ടിൽ തുലാസ് പോലെ തുണികൊണ്ട് തൂക്കുന്നു. കാൽനടയായി തിരികെ നാടുകളിലേക്ക് പോകുന്നു. അതത് പ്രദേശങ്ങളിലെ ശിവക്ഷേത്രങ്ങളിൽ അഭിഷേകം നടത്തുന്നു.
2019ൽ മാത്രം മൂന്ന് കോടി ജനങ്ങളാണ് കാവഡ് യാത്രയിൽ പങ്കെടുത്തത്. 2020ൽ യാത്ര റദ്ദാക്കി. ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ, പഞ്ചാബ്, ബിഹാർ, ഒഡിഷ, ജാർഖണ്ഡ്, ഛത്തീസ്ഗഢ്, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നാണ് ഭൂരിപക്ഷം വിശ്വാസികളും എത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |