ന്യൂഡൽഹി: ത്രിപുര നിയമസഭ തിരഞ്ഞെടുപ്പിന് പത്ത് ദിവസം മാത്രം ബാക്കി നിൽക്കെ പ്രചാരണം ശക്തമാക്കി ബി.ജെ.പിയും സി.പി.എമ്മും. 42 സീറ്റുകളിൽ മത്സരിക്കുന്ന തിപ്ര മോത പാർട്ടിയും തൃണമൂൽ കോൺഗ്രസും സജീവമായി പ്രചാരണ രംഗത്തുണ്ട്. ഇന്നലെ അഗർത്തലയിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് റോഡ് ഷോ നടത്തും. ഖോവായിലും ശാന്തിർ ബസാറിലും തിരഞ്ഞെടുപ്പ് റാലികളിൽ അമിത്ഷാ പ്രസംഗിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി,പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയ നേതാക്കളും തുടർന്നുള്ള ദിവസങ്ങളിൽ പ്രചാരണത്തിനെത്തും. സിതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് എന്നീ സി.പി.എം നേതാക്കൾക്ക് പുറമെ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കളും സി.പി.എമ്മും കോൺഗ്രസും അണിനിരക്കുന്ന സഖ്യത്തിന് വേണ്ടി പ്രചാരണത്തിനിറങ്ങും.
വോട്ടിംഗ് ശതമാനം കൂട്ടിക്കിഴിച്ച് മുന്നണികൾ
നിയമസഭ തിരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനത്തിൽ പ്രതീക്ഷയർപ്പിച്ച് സി.പി.എമ്മും കോൺഗ്രസും അണിനിരക്കുന്ന മുന്നണി പ്രചരണം ശക്തമാക്കുമ്പോൾ 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പ് ഫലമാണ് ബി.ജെ.പിയുടെ ആത്മവിശ്വാസം. 2019ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ച രണ്ട് സീറ്റുകളിലും ബി.ജെ.പി വിജയിച്ചിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പ് ഫലമനുസരിച്ച് ബി.ജെ.പി സംസ്ഥാനത്തെ 51 നിയമസഭ മണ്ഡലങ്ങളിൽ ലീഡ് നേടിയെങ്കിൽ കോൺഗ്രസ് ഒമ്പത് മണ്ഡലങ്ങളിൽ മുന്നിട്ട് നിന്നു. ഇടത് പാർട്ടികൾക്ക് ഒരു സീറ്റുകളിലും ലീഡ് നേടാനായില്ല.
ബി.ജെ.പിയുടെ വോട്ടിംഗ് ശതമാനം - 49.03
കോൺഗ്രസ് - 25.34
സി.പി.എം മുന്നണി - 17.31
2018ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 36 സീറ്റും ഘടകകക്ഷിയായ ഐ.പി.എഫ്.ടിക്ക് എട്ട് സീറ്റുകളും ലഭിച്ചപ്പോൾ സി.പി.എമ്മിന് 16 സീറ്റുകളാണ് ലഭിച്ചത്.
ബി.ജെ.പി മുന്നണി - 43.59 ശതമാനം, ഇടത് മുന്നണി - 42.22 ശതമാനം, കോൺഗ്രസ് - 7.5 ശതമാനം. ബി.ജെ.പി, സി.പി.എം മുന്നണികൾ തമ്മിലുള്ള വോട്ട് വ്യത്യാസം 1.37 ശതമാനം.
ഇതിലാണ് സി.പി.എമ്മിന്റെ പ്രതീക്ഷ.
സി.പി.എമ്മും കോൺഗ്രസും തമ്മിലുള്ള സഖ്യം ഒന്നിച്ച് പ്രചരണം നടത്തി അണികൾക്കിടയിലുള്ള അകൽച്ച പരമാവധി ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. തൃണമൂൽ കോൺഗ്രസും പുതിയ ഗിരിവർഗ പാർട്ടിയായ തിപ്രമോത പാർട്ടിയും പിടിക്കുന്ന വോട്ടുകളും ബി.ജെ.പിയെ ബാധിക്കുമെന്നാണ് സി.പി.എം വിശ്വസിക്കുന്നത്. എന്നാൽ സി.പി.എം ഭരണകാലത്ത് കോൺഗ്രസ് പ്രവർത്തകർക്കും സ്ഥാപനങ്ങൾക്കും നേരെ നടന്ന അക്രമങ്ങളെ കുറിച്ച് വൻപ്രചരണമാണ് ബി.ജെ.പി നടത്തുന്നത്. ഇതിലൂടെ 2019ലെ
ലോക്സഭ തിരഞ്ഞെടുപ്പ് ഫലം ആവർത്തിക്കാമെന്നാണ് ബി.ജെ.പി പ്രതീക്ഷ. അതുകൊണ്ട് തന്നെ നരേന്ദ്ര മോദിയെയും കേന്ദ്രസർക്കാരിനെയും മുൻനിറുത്തി വോട്ട് തേടാനാണ് ബി.ജെ.പിയുടെ നീക്കം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |