ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് ആദരം അർപ്പിച്ച് രാജ്യം. ശക്തവും വികസിതവുമായ ഇന്ത്യ കെട്ടിപ്പടുക്കാൻ ജവാന്മാരുടെ ധൈര്യം പ്രേരണയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. നമുക്ക് നഷ്ടപ്പെട്ട വീരന്മാരെ ഓർക്കുന്നു. അവരുടെ പരമോന്നത ത്യാഗം നമ്മൾ ഒരിക്കലും മറക്കില്ല. ശക്തവും വികസിതവുമായ ഇന്ത്യ കെട്ടിപ്പടുക്കാനുള്ള പ്രേരണയാണത് എന്ന് മോദി ട്വീറ്റ് ചെയ്തു.
ധീര ജവാന്മാരുടെ വീര്യവും അചഞ്ചലമായ ധൈര്യവും എന്നും ഓർമ്മിക്കപ്പെടുമെന്നും ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ രാജ്യത്തിന് അത് പ്രചോദനമാണെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
2019 ഫെബ്രുവരി 14ന് ജമ്മു-ശ്രീനഗർ ഹൈവേയിൽ ജവാന്മാരുടെ വാഹനവ്യൂഹത്തിന് നേരെ ഭീകരൻ സ്‌ഫോടക വസ്‌തുക്കളടങ്ങിയ കാർ ഇടിച്ചുകയറ്റുകയായിരുന്നു. 40 ജവന്മാരെയാണ് രാജ്യത്തിന് നഷ്ടമായത്. ഇതിന് തിരിച്ചടിയായി 2019ഫെബ്രുവരി 26ന് ഇന്ത്യ പാകിസ്ഥാനിലെ ബാലാകോട്ടിൽ ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ ക്യാമ്പുകൾ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തി. ഓപ്പറേഷന് ശേഷം പാക് അതിർത്തിക്കുള്ളിൽ തകർന്നുവീണ വ്യോമവിമാനത്തിന്റെ പൈലറ്റ് അഭിനന്ദൻ വർദ്ധമാനെ പാക്‌സേന തടവിലാക്കിയെങ്കിലും പിന്നീട് വിട്ടയച്ചു.
പുൽവാമാ ആക്രമണത്തിൽ പങ്കെടുത്ത 19ഭീകരരിൽ എട്ട് പേർ കൊല്ലപ്പെട്ടെന്നും ഏഴ് പേരെ അറസ്റ്റ് ചെയ്തെന്നും ജമ്മുകാശ്‌മീർ പൊലീസ് എ.ഡി.ജി.പി വിജയ് കുമാർ പറഞ്ഞു. മൂന്ന് പാകിസ്ഥാനികളടക്കം നാല് പേരെ പിടികിട്ടാനുണ്ട്. സേന നടത്തിയ ആക്രമണങ്ങളെത്തുടർന്ന് നിലവിൽ ജെയ്ഷെ മുഹമ്മദ് ഭീകര സംഘടന ദുർബലമാണ്. സംഘടനയിൽ ശേഷിക്കുന്ന അംഗങ്ങളുടെ പിന്നാലെയാണ് സേനയെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |