ന്യൂഡൽഹി: രാജ്യത്ത് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 20 ലക്ഷം കോടി രൂപ മുതൽമുടക്കിൽ രണ്ടു ലക്ഷം പ്രാഥമിക കാർഷിക ക്രെഡിറ്റ് സൊസൈറ്റികളും
ക്ഷീര, മത്സ്യബന്ധന സഹകരണ സംഘങ്ങളും സ്ഥാപിക്കാൻ കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി.
നബാർഡ്, നാഷണൽ ഡയറി ഡെവലപ്‌മെന്റ് ബോർഡ്, നാഷണൽ ഫിഷറീസ് ഡെവലപ്‌മെന്റ് ബോർഡ് എന്നിവയുമായി ചേർന്ന് ഇതിനുള്ള കർമപദ്ധതി തയ്യാറാക്കും. പദ്ധതി ഇന്ത്യയുടെ സഹകരണമേഖലയെ ശക്തിപ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു.കർഷകർക്ക് ഉൽപന്നങ്ങൾ വിപണനം ചെയ്യാനും ,വരുമാനം വർദ്ധിപ്പിക്കാനും ഉതകുന്ന തരത്തിൽ ഗ്രാമതലത്തിൽ വായ്പാ സൗകര്യങ്ങളും മറ്റ് സേവനങ്ങളും ഉറപ്പാക്കും. പുനരുജ്ജീവിപ്പിക്കാൻ കഴിയാത്ത സംഘങ്ങളെ കണ്ടെത്തി പുതിയവ സ്ഥാപിക്കും.
നിലവിലെ
പദ്ധതികൾക്കൊപ്പം:
■ദേശീയ ക്ഷീര വികസനം, ഡയറി പ്രോസസ്സിംഗ് ആന്റ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് ഫണ്ട്, പ്രധാനമന്ത്രി മത്സ്യ സമ്പത്ത് യോജന,ഫിഷറീസ് ആൻഡ് അക്വാകൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് എന്നീ പദ്ധതികളും ഇതിനൊപ്പം ചേർക്കും.
■പദ്ധതി നടപ്പാക്കാൻ കേന്ദ്ര സഹകരണ മന്ത്രി അമിത്‌ഷായുടെ അദ്ധ്യക്ഷതയിൽ ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രിമാർ, സെക്രട്ടറിമാർ, നബാർഡ് ചെയർമാൻ തുടങ്ങിയവർ അംഗങ്ങളായ ഉന്നതതല സമിതി രൂപീകരിച്ചു. ദേശീയ, സംസ്ഥാന, ജില്ലാ തലങ്ങളിലും കമ്മിറ്റികൾ.
■ പഞ്ചായത്ത്, ഗ്രാമതലത്തിലുള്ള സഹകരണ സംഘങ്ങളുടേതടക്കം വിവരങ്ങൾ അടങ്ങിയ ദേശീയ സഹകരണ ഡാറ്റാബേസ് സഹകരണ മന്ത്രാലയം തയ്യാറാക്കും
■ പുതുതായി സ്ഥാപിക്കുന്ന പ്രാഥമിക കാർഷിക ക്രെഡിറ്റ് സൊസൈറ്റികളും ക്ഷീര, മത്സ്യബന്ധന സഹകരണ സംഘങ്ങളും അതത് ജില്ലാ, സംസ്ഥാന തല ഫെഡറേഷനുകളുമായി ബന്ധിപ്പിക്കും.
■പാൽ പരിശോധനാ ലബോറട്ടറികൾ, കൂളറുകൾ, സംസ്കരണ യൂണിറ്റുകൾ, ബയോഫ്ലോക്ക് കുളങ്ങൾ, മത്സ്യ കിയോസ്കുകൾ, തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ സജ്ജീകരിക്കാനും നവീകരിക്കാനും നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |