ന്യൂഡൽഹി:പങ്കാളിയായ നിക്കി യാദവ് എന്ന യുവതിയെ കാറിൽ വെച്ച് കഴുത്തിൽ കേബിൾ മുറുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ ഒരു പൊലീസുകാരനും പങ്ക്. കൊലപാതകം ആസൂത്രണം ചെയ്ത് മൃതദേഹം ഫ്രിഡ്ജിൽ ഒളിപ്പിക്കാൻ സഹായിച്ചതിൽ അറസ്റ്റിലായ രണ്ട് കസിൻ സഹോദരന്മാരിലൊരാളായ നവീൻ ഡൽഹി പൊലീസ് കോൺസ്റ്റബിളാണ്.
മറ്റൊരു യുവതിയുമായുള്ള വിവാഹത്തിന് മുമ്പ് നിക്കി യാദവിനെ കൊലപ്പെടുത്താൻ സലീലിന്റെ പിതാവ്, രണ്ട് കസിൻ സഹോദരങ്ങൾ, രണ്ട് സുഹൃത്തുക്കൾ എന്നിവർ ചേർന്ന് തീരുമാനിച്ചിരുന്നു. കൊല നടത്തിയ ശേഷം മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിക്കാൻ ഇവരാണ് സലീലിനെ സഹായിച്ചത്. മൃതദേഹത്തിൽ നിന്ന് ദുർഗന്ധം ഉണ്ടാകാതിരിക്കാനാണ് ഫ്രിഡ്ജിൽ സൂക്ഷിച്ചത്. വിവാഹ തിരക്ക് ഒഴിഞ്ഞ ശേഷം മൃതദേഹം സംസ്കരിക്കാനായിരുന്നു പ്രതികളുടെ തീരുമാനം. ഡൽഹി പൊലീസ് പറഞ്ഞു.
നിക്കി യാദവും സഹീലും 2020-ൽ വിവാഹിതരായതായി പൊലീസ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ സഹീലിന്റെ കുടുംബം ഈ വിവാഹം അംഗീകരിച്ചില്ല. നിക്കിയെ ഒഴിവാക്കി മറ്റൊരു യുവതിയുമായി സഹീലിന് വിവാഹം ഉറപ്പിക്കുകയായിരുന്നു. ഇക്കാര്യം നിക്കി അറിഞ്ഞതോടെയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. ഇത് ഒടുവിൽ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.
കോച്ചിംഗ് സെന്ററിൽ പഠിക്കാനെത്തിയപ്പോഴുള്ള പ്രണയമാണ് നിക്കിയും സഹീലും തമ്മിലുള്ള വിവാഹത്തിൽ കലാശിച്ചത്. 2018-ൽ കോച്ചിംഗ് സെന്ററിലേക്ക് ഒരേ ബസിൽ പതിവായി യാത്ര ചെയ്തപ്പോഴായിരുന്നു ഇരുവരും തമ്മിൽ അടുപ്പം തുടങ്ങിയത്. പിന്നീട് ഗ്രേറ്റർ നോയിഡയിലെ കോളേജിൽ ഇരുവരും പ്രവേശനം നേടിയപ്പോൾ വാടക വീട്ടിൽ ഒരുമിച്ച് താമസം തുടങ്ങുകയും ചെയ്തു. കൊവിഡ് സമയത്ത് ഇരുവരും സ്വന്തം വീടുകളിലേക്ക് മടങ്ങി. പിന്നീട് വീണ്ടും ദ്വാരകയിൽ ഒരുമിച്ച് താമസിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |